KeralaNEWS

എറണാകുളം– -ഷൊര്‍ണൂര്‍ റൂട്ടില്‍ മൂന്നാമതൊരു ‘അതിവേഗപാത’  അപ്രായോഗികമെന്ന് റെയില്‍വേ

1998- ൽ  ഒ രാജഗോപാൽ റയിൽവെ സഹമന്ത്രിയായിരുന്ന കാലം മുതൽ  റെയില്‍വേയുടെ പരിഗണനയിലുള്ള ഒരു വിഷയമാണ് എറണാകുളം-ഷൊർണൂർ മൂന്നാം പാത.വർഷങ്ങളോളം കൂകിപായാതെ കിടന്ന പദ്ധതിക്ക് അൽപ്പമെങ്കിലും അനക്കം വച്ചത് 2018–-19 ലെ ബജറ്റിലാണ്.1000 കോടി രുപ മുടക്കി ഷൊര്‍ണൂര്‍–-എറണാകുളം റൂട്ടില്‍ മൂന്നാമതൊരു പാതയ്ക്കുള്ള നടപടി വേഗത്തിലാക്കുമെന്നായിരുന്നു ആ പ്രഖ്യാപനം.ഇതു മാത്രമല്ല, യാത്രിയോം …കൃപയാ ദ്യാൻ ദീജിയെ…’.പറഞ്ഞതുപോലെ  വേറെയും ഉണ്ട് നിരവധി പദ്ധതികൾ. അതിൽ പ്രധാനപ്പെട്ടതാണ് നേമം കോച്ചിങ് സെന്ററിന് 67 കോടിയും കൊല്ലം മെമുഷെഡിന് 14 കോടിയും വകയിരുത്തിയ സംഭവങ്ങൾ.ഇതിൽ മെമുഷെഡ് മാത്രമാണ് പണി ‘ആരംഭിച്ചത്’. ഷൊര്‍ണൂര്‍–-എറണാകുളം മൂന്നാംപാതയുടെ അവസാന സര്‍വേ കഴിഞ്ഞപ്പോഴേക്കും ചെലവ് 1500 കോടതിയിലെത്തി.അതാകട്ടെ ഇപ്പോൾ കൊട്ടിഘോഷിക്കുന്നതുപോലെയുള്ള അതിവേഗ പാതയുമല്ല.മൂന്നാമതൊരു പാത കൂടി വന്നുകഴിയുമ്പോൾ  ട്രാഫിക് പരിഷ്കരണത്തെ തുടർന്നുണ്ടാകുന്ന സ്വാഭാവിക വേഗത കൂടൽ മാത്രം.

ഇനി കേരളത്തിൽ റയിൽവേയുടെ മറ്റു പദ്ധതികൾ ഏതൊക്കെയെന്ന് നോക്കാം.
1∙ നേമം ടെർമിനൽ– 2019ൽ പീയൂഷ് ഗോയൽ തറക്കല്ലിട്ടു– 117 കോടി രൂപയുടെ എസ്റ്റിമേറ്റിന് ഇതുവരെ റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയില്ല. 2008ൽ പ്രഖ്യാപിച്ച പദ്ധതി.
2∙കൊച്ചുവേളി പ്ലാറ്റ്ഫോം വികസനം– പണമില്ലാത്തതിനാൽ നിർത്തി. 38 കോടി വേണ്ടിടത്ത് 2 കൊല്ലമായി നൽകിയത് 13 കോടി രൂപ. ഇനിയും വേണം 25 കോടി രൂപ
3∙ഒാട്ടോമാറ്റിക് കോച്ച് വാഷിങ് പ്ലാന്റ് –കൊച്ചുവേളി, എറണാകുളം, 6 വർഷമായിട്ടും കടലാസിൽ തന്നെ
4∙എറണാകുളം–അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ (എസ്റ്റിമേറ്റിന് റെയിൽവേ ബോർഡ് അനുമതി ഇല്ലാത്തതിനാൽ ഭൂമിയേറ്റെടുക്കൽ നടക്കുന്നില്ല, പദ്ധതി ഇഴയുന്നു)
5∙പാലക്കാട് ടൗൺ സ്റ്റേഷനിൽ ട്രെയിൻ അറ്റകുറ്റപ്പണി കേന്ദ്രം– പദ്ധതി റെയിൽവേ മരവിപ്പിച്ചു. കോച്ച് ഫാക്ടറി നേരത്തെ തന്നെ ഉപേക്ഷിച്ചു.
6∙ഗുരുവായൂർ–തിരുനാവായ പാത– റെയിൽവേ മരവിപ്പിച്ചു
7∙എറണാകുളം മാർഷലിങ് യാഡ് ടെർമിനൽ–ഡിപിആർ പഠനത്തിന് റെയിൽവേ അനുമതിയില്ല.
8∙സിൽവർ ലൈൻ – ഡിപിആർ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും റെയിൽവേ ബോർഡ് അനുമതിയില്ല
9∙ഷൊർണൂർ യാഡ് റീമോഡലിങ് – എസ്റ്റിമേറ്റിന് അനുമതിയില്ല.
10∙ഒാട്ടോമാറ്റിക് സിഗ്‌നലിങ് സംവിധാനം എറണാകുളം–പൂങ്കുന്നം സെക്‌ഷൻ– 316 കോടി രൂപയുടെ എസ്റ്റിമേറ്റിന് അനുമതിയില്ല.
11∙എറണാകുളം–ഷൊർണൂർ മൂന്നാം പാത– ഒാട്ടോമാറ്റിക് സിഗ്‌നലിങ് വരുമെന്നു പറഞ്ഞു പദ്ധതി ഉപേക്ഷിച്ചു
12∙എറണാകുളം ഒാൾഡ് റെയിൽവേ സ്റ്റേഷൻ വികസനം– അനക്കമില്ല
13∙ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ വികസനം– ആരും തിരിഞ്ഞു നോക്കുന്നില്ല
14∙കോഴിക്കോട് വെസ്റ്റ് ഹിൽ ടെർമിനൽ– പദ്ധതിയുണ്ടോയെന്നു റെയിൽവേയ്ക്കു പോലും വ്യക്തതയില്ല
15∙കൊല്ലം, ചെങ്കോട്ട വഴി പ്രഖ്യാപിച്ച എറണാകുളം–വേളാങ്കണ്ണി സർവീസ് ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടുന്നതും മംഗളൂരു–രാമേശ്വരം എക്സ്പ്രസ് ഒാടിക്കുന്നതും പറഞ്ഞു കേൾക്കാൻ തുടങ്ങിയിട്ട്  വർഷം 4 കഴിഞ്ഞു.
സേലം, വിജയവാഡ,  റൂട്ടിൽ പുതിയ രാജധാനി ട്രെയിൻ, ഇപ്പോഴുള്ള രാജധാനി ആഴ്ചയിൽ 6 ദിവസമാക്കുക,
കോട്ടയം,കൊങ്കൺ റൂട്ടിൽ പ്രതിദിന മുംബൈ ട്രെയിൻ, തിരുവനന്തപുരം–കണ്ണൂർ ശതാബ്ദി ട്രെയിൻ,
ബെംഗളൂരു ഹംസഫർ പ്രതിദിനമാക്കുക, കണ്ണൂർ–മധുര ഇന്റർസിറ്റി സർവീസ് ആരംഭിക്കുക തുടങ്ങി എത്രയോ ഇനിയും നടക്കാത്ത ട്രെയിൻ ആവശ്യങ്ങൾ..
∙കേരളത്തിൽ ആകെ നടക്കുന്ന റെയിൽവേ പദ്ധതി കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കലും. തിരുവനന്തപുരം–കന്യാകുമാരി പാത ഇരട്ടിപ്പിക്കലും മാത്രമാണ്.
അങ്കമാലി-എരുമേലി, നിലമ്പൂർ- നഞ്ചൻകോട് തുടങ്ങിയ പദ്ധതികൾക്കൊക്കെ കുറഞ്ഞത് കാൽനൂറ്റാണ്ടിന്റെയെങ്കിലും പഴക്കവുമുണ്ട്.

Back to top button
error: