‘ബിന്ദു അമ്മിണിയുടെയും കനകദുർഗയുടെയും പേരുകൾ ചരിത്രത്തിന്റെ സുവർണ്ണ താളുകളിൽ രേഖപ്പെടുത്തും…’ ശബരിമല കയറിയ അനുഭവങ്ങളുമായി കനകദുർഗയുടെ പുസ്തകം, ആശംസ നേർന്ന് രഹന ഫാത്തിമ
ശബരിമലയിൽ പ്രവേശിച്ചതിലൂടെ പൊതുജന ശ്രദ്ധ നേടിയവരാണ് കനക ദുർഗ്ഗയും ബിന്ദു അമ്മിണിയും. സ്ത്രീ പ്രവേശനം അനുവദിച്ചതിനെതിരായ പ്രക്ഷോഭ കാലത്ത് ഇരുവരും ശബരിമലയിൽ പ്രവേശിച്ചത് വലിയ വിവാദമാവുകയും ചെയ്തു. തുടർന്ന് വലിയ തോതിലുള്ള പ്രതിഷേധമാണ് കനക ദുര്‍ഗയ്ക്കും ബിന്ദു അമ്മിണിക്കും നേരിടേണ്ടി വന്നത്. വ്യക്തി ജീവിതത്തിലും അവർക്ക് അതിനു വലിയ വിലയും കൊടുക്കേണ്ടി വന്നു.
ചരിത്രത്തിൻറെ താളുകളിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടാൻ പോകുന്ന രണ്ട് പേരുകൾ ആയിരിക്കും കനകദുർഗയുടെയും ബിന്ദു അമ്മിണിയുടെയും എന്ന് രഹന ഫാത്തിമ ഫെയ്സ്ബുക്കിൽ കുറിച്ചു. ശബരിമല കയറിയ സ്ത്രീകൾ എന്ന മാധ്യമ വാർത്തകളിലൂടെ തന്റെ മനസ്സിൽ ഇടംപിടിച്ചവരാണ് അവർ ഇരുവരും. കനക ദുർഗയുടെ ജീവിതത്തിൽ മല കയറുന്നതിനു മുൻപും അതിനു ശേഷവും അവർ അനുഭവിച്ച ബുദ്ധിമുട്ടുകൾ വായിച്ചറിഞ്ഞപ്പോൾ അവരെ ചേർത്തു പിടിക്കാൻ ആണ് തനിക്ക് തോന്നിയതെന്നും, അവരെ അറിയാനും അവരിലെ സ്ത്രീ നിലപാട് അറിയുന്നതിനും ഈ പുസ്തകത്തിലൂടെ സാധിക്കുമെന്നും രഹന ഫാത്തിമ കുറിച്ചു.
കനക ദുർഗയും ബിന്ദു അമ്മിണിയും ശബരിമലയിൽ കയറുന്നതിനു മുൻപ് ഇതിനു ശ്രമിച്ചു പരാജയപ്പെട്ട വ്യക്തിയാണ് ആക്ടിവിസ്റ്റ് രഹന ഫാത്തിമ. കടുത്ത പ്രതിഷേധത്തെതുടർന്ന് റഹന ഫാത്തിമയ്ക്ക് ആ ഉദ്യമത്തില്‍ നിന്നും പകുതിക്കു വെച്ച് പിൻവാങ്ങേണ്ടി വന്നിരുന്നു.