KeralaNEWS

കൂറുമാറ്റം: സാക്ഷികള്‍ക്ക് എതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മധുവിന്റെ അമ്മ പരാതി നല്‍കി

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയതിനു പിന്നാലെ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. കൂറുമാറിയ സാക്ഷികള്‍ക്ക് എതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതിയില്‍ പരാതി നല്‍കി.

പലരുടേയും സ്വാധീനവും പ്രലോഭനവും ആണ് കൂറുമാറ്റത്തിന് വഴിയൊരുക്കിയതെന്നും ചിലര്‍ ഭീഷണിക്കു വഴങ്ങിയും
കൂറുമാറിയെന്നും മല്ലി നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. തങ്ങള്‍ക്ക് നേരെയും ഭീഷണിയുണ്ട്, ഇതെല്ലാം പൊലീസ് അന്വേഷിക്കണം എന്നാണ് മധുവിന്റെ അമ്മയുടെ ആവശ്യം.

അട്ടപ്പാടി മധു കേസില്‍ ഒരു സാക്ഷി കൂടി കഴിഞ്ഞദിവസം കൂറു മാറിയിരുന്നു. 18ാം സാക്ഷി കാളി മൂപ്പന്‍ ആണ് കൂറു മാറിയത്. ഇയാള്‍ വനം വകുപ്പ് വാച്ചറാണ്. ഇതോടെ കേസില്‍ മൊഴി മാറ്റിയവരുടെ എണ്ണം 8 ആയി.

കേസില്‍ 122 സാക്ഷികളാണ് ആകെയുള്ളത്. ഇതില്‍ 10 മുതല്‍ 17 വരെയുള്ള രഹസ്യമൊഴി നല്‍കിയ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. ഇവരില്‍ പതിമൂന്നാം സാക്ഷി സുരേഷ്മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത്. എഴുപേര്‍ രഹസ്യമൊഴി വിചാരണയ്ക്കിടെ തിരുത്തിയിരുന്നു.

അതിനിടെ കേസില്‍ കൂറുമാറിയ രണ്ട് വനംവാച്ചര്‍മാരെ കഴിഞ്ഞ ദിവസം വനം വകുപ്പ് പിരിച്ചുവിട്ടു. രഹസ്യമൊഴി തിരുത്തിപ്പറഞ്ഞതാണ് നടപടിക്ക് കാരണം. പന്ത്രണ്ടാം സാക്ഷി അനില്‍കുമാര്‍, പതിനാറാം സാക്ഷി അബ്ദുല്‍ റസാഖ് എന്നിവരെയാണ് പിരിച്ചുവിട്ടത്. സാക്ഷി പട്ടികയില്‍ ഇനിയും വനംവാച്ചര്‍മാരുണ്ട്. ഇവര്‍ക്ക് താക്കീത് എന്ന നിലയ്ക്ക് കൂടിയാണ് വനംവകുപ്പിന്റെ നടപടി.

Back to top button
error: