CrimeNEWS

മദ്യപിക്കുന്നതിനിടെ തര്‍ക്കം; ചുറ്റികയ്ക്ക് തലയ്ക്കടിയേറ്റ് ഫോണ്‍ വിളിച്ചിട്ടും ആരും എത്തിയില്ല; യുവാവ് മരിച്ചു, സുഹൃത്ത് കീഴടങ്ങി

മാവേലിക്കര: മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തില്‍ തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു. മാവേലിക്കര കൊറ്റാര്‍കാവ് പടീറ്റതില്‍ പള്ളിപ്പുറത്ത് ജോണിയുടെ മകന്‍ ജോമോനാ(47)ണ് മരിച്ചത്. പ്രതി പാലക്കാട് ആലത്തൂര്‍ വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലം അമ്പിളിദാസന്‍(40) പോലീസില്‍ കീഴടങ്ങി.

ഞായറാഴ്ച രാത്രി ചിറ്റിലഞ്ചേരി പ്ലാങ്ങോടുള്ള സ്വകാര്യ വ്യക്തിയുടെ എസ്‌റ്റേറ്റിലായിരുന്നു സംഭവം. ഒരാഴ്ച മുമ്പ് എസ്‌റ്റേറ്റില്‍ മരം വച്ചുപിടിപ്പിക്കുന്നതിനായി കുഴി എടുക്കാനെത്തിയ ജെ.സി.ബിയുടെ ഡ്രൈവറാണ് മരിച്ച ജോമോന്‍. ഒരു മാസമായി ഇതേ എസ്‌റ്റേറ്റിലെ കാര്യസ്ഥനാണ് പ്രതി അമ്പിളിദാസന്‍.

ഇരുവരും ഒരുമിച്ച് മദ്യപിക്കുന്നവരുമാണ്. സംഭവ ദിവസം രാത്രി മദ്യപിക്കുന്നതിനിടെ ഭക്ഷണം പാചകം ചെയ്തതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ അമ്പിളിദാസന്‍ ജോമോന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. അടിയേറ്റ വിവരം ജോമോന്‍ പലരെയും ഫോണില്‍ വിളിച്ച് അറിയിച്ചെങ്കിലും ആരും എത്തിയില്ല. ഇരുവരും അതേ വീട്ടില്‍ കിടന്നുറങ്ങുകയും ചെയ്തു.

തിങ്കളാഴ്ച രാവിലെ ഉറക്കമുണര്‍ന്ന അമ്പിളിദാസന്‍ ജോമോനെ തട്ടിവിളിച്ചെങ്കിലും എഴുന്നേറ്റില്ല. തുടര്‍ന്ന് എസ്‌റ്റേറ്റ് ലീസിനെടുത്തയാളെ വിവരമറിയിച്ച പ്രതി ആലത്തൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Back to top button
error: