CrimeNEWS

പൈപ്പ് പൂട്ടിയ വിരോധത്തിന് ഭാര്യയെയും മകളെയും മണ്‍വെട്ടിക്ക് വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥന്‍ പിടയില്‍

ന്യൂഡല്‍ഹി: പൈപ്പ് പൂട്ടിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് ഭാര്യയെയും മകളെയും വെട്ടിക്കൊലപ്പെടുത്തി. സംഭവത്തില്‍ ഗാസിയാബാദ് നന്ദ്ഗ്രാം സ്വദേശി സഞ്ജയ് പാലിനെ (42) പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ രേഖ (36), മകള്‍ താഷു (15) എന്നിവരെയാണ് സഞ്ജയ് കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ദാമ്പത്യപ്രശ്നങ്ങളെത്തുടര്‍ന്ന് സഞ്ജയും ഭാര്യയും ഇരുനില വീടിന്റെ രണ്ടു നിലകളിലായാണ് കഴിഞ്ഞിരുന്നത്. മുകള്‍ നിലയില്‍ രേഖയും മകളും താഴത്തെ നിലയില്‍ സഞ്ജയും 18 വയസുകാരനായ മകന്‍ കുനാലുമാണ് താമസിച്ചിരുന്നത്.

വ്യാഴാഴ്ച രാത്രി താഴത്തെ നിലയിലേക്കുള്ള പൈപ്പ് രേഖ ഓഫ് ചെയ്തതോടെ വെള്ളം ലഭിക്കാതിരുന്നതാണ് പ്രകോപനമായത്. തുടര്‍ന്ന് മുകള്‍ നിലയിലെത്തിയ സഞ്ജയ് ഭാര്യയുമായി വഴക്കിടുകയും മുഖത്തടിക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ ഉറക്കം എഴുന്നേറ്റ സഞ്ജയ് വീണ്ടും ഭാര്യയുടെ മുറിയിലേക്ക് പോയി.

വീട്ടിലുണ്ടായിരുന്ന മണ്‍വെട്ടിയുമായി പോയ സഞ്ജയ് ഭാര്യയുടെ മുഖത്ത് മണ്‍വെട്ടി കൊണ്ട് തുരുതുരാ അടിച്ചു. കഴുത്തിന് മണ്‍വെട്ടി കൊണ്ട് വെട്ടുകയും ചെയ്തു. തുടര്‍ന്ന് ടെറശില്‍ കിടന്നുറങ്ങുകയായിരുന്ന മകളുടെയും കഴുത്തു വെട്ടി കൊലപ്പെടുത്തി. സംഭവത്തിന് ശേഷം വീടുപുറത്തുനിന്നു പൂട്ടി സ്ഥലം വിടുകയായിരുന്നു. പിന്നീട് ഒരു ബന്ധുവിനെ വിളിച്ച് സഞ്ജയ് വിവരം പറയുമ്പോഴാണ് കൊലപാതകം പുറംലോകം അറിയുന്നത്.

ബസില്‍ കയറി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഗാസിയാബാദില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. കൊല്ലപ്പെട്ട രേഖയുടെ മുഖത്ത് പത്തിലേറെ തവണ അടിയേറ്റിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ബേക്കറി നടത്തിയിരുന്ന പ്രതി ആറുവര്‍ഷം മുമ്പ് നഷ്ടത്തെത്തുടര്‍ന്ന് കട പൂട്ടി. തുടര്‍ന്ന് ഇ -ഓട്ടോ ഓടിച്ചു വരികയായിരുന്നു. പ്രതിക്കൊപ്പം കഴിഞ്ഞിരുന്ന മൂത്തമകന്‍ കുനാലിനെ സംഭവശേഷം കാണാതായിട്ടുണ്ട്.

 

 

 

Back to top button
error: