IndiaNEWS

അയോധ്യയിലടക്കം വന്‍ തിരിച്ചടി; യോഗിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ബി.ജെ.പി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബി.ജെ.പി നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഇന്ന് വൈകിട്ട് 5 മണിക്ക് യോഗി ഡല്‍ഹിയില്‍ എത്തും. യു.പിയില്‍ ബി.ജെ.പി തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് യോഗിയെ വിളിപ്പിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തുറുപ്പുചീട്ടായിരുന്നു അയോധ്യയിലെ രാമക്ഷേത്രം. നിര്‍മാണം പൂര്‍ത്തിയാകും മുമ്പ് തന്നെ, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പ്രാണപ്രതിഷ്ഠ നടത്തുകയും അത് രാജ്യമെങ്ങും വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും രാമക്ഷേത്രം ഉയര്‍ത്തിക്കാട്ടി ബി.ജെ.പി നേതാക്കള്‍ വോട്ട് തേടി.

Signature-ad

എന്നാല്‍, രാമക്ഷേത്രവും മോദിയുടെ വിദ്വേഷ പ്രസംഗവുമെല്ലാം അയോധ്യ ഉള്‍പ്പെട്ട ഫൈസാബാദ് മണ്ഡലത്തില്‍ ബി.ജെ.പിയെ തുണച്ചില്ല. ഇവിടെ സമാജ്‌വാദി പാര്‍ട്ടിയുടെ അവദേശ് പ്രസാദാണ് 54,567 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. സിറ്റിങ് എം.പിയായിരുന്ന ബി.ജെ.പിയുടെ ലല്ലു സിങ്ങിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഒമ്പത് തവണ എം.എല്‍.എയായിരുന്ന അവദേശ് പ്രസാദ് സമാജ്‌വാദി പാര്‍ട്ടിയുടെ ദലിത് മുഖമാണ്.

ബി.ജെ.പി ഭരണഘടന തിരുത്തുന്നുവെന്ന പ്രചാരണത്തിനൊപ്പം, തൊഴിലില്ലായ്മയേയും ദാരിദ്രത്തെയും അഭിമുഖീകരിക്കുന്നതില്‍ യോഗി സര്‍ക്കാറിന്റെ നിലപാടിനോടുള്ള ജനവിധിയെഴുത്തായിരുന്നു യു.പിയില്‍ കണ്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം യു.പിയില്‍ കോണ്‍ഗ്രസ് ആറ് സീറ്റുകള്‍ നേടിയപ്പോള്‍ 80 ല്‍ 37 സീറ്റുകളാണ് എസ്.പി നേടിയത്. യു.പിയിലുണ്ടായ അപ്രതീക്ഷിത തോല്‍വി ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

 

Back to top button
error: