KeralaNEWS

സിംഗിള്‍ ഡ്യൂട്ടി പരിഷ്‌ക്കരണം: ചര്‍ച്ചയില്‍ തീരുമാനമായില്ല; മറ്റന്നാള്‍ മൂന്ന് മണിക്ക് വീണ്ടും ചര്‍ച്ച

തിരുവനന്തപുരം : സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും കെഎസ്ആർടിസി യൂണിയനുകളും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമായില്ല. മൂന്നുമണിക്കൂർ നീണ്ട ചർച്ചയിൽ എട്ട് മണിക്കൂർ ഡ്യൂട്ടി മാത്രമേ അംഗീകരിക്കൂവെന്നും പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്നും കോൺഗ്രസ് അനുകൂല പ്രതിപക്ഷ സംഘടനയായ ടിഡിഎഫ് അറിയിച്ചു. സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണ വിഷയത്തിൽ മറ്റന്നാൾ മൂന്ന് മണിക്ക് വീണ്ടും ചർച്ച നടത്താനും ഇന്നത്തെ യോഗത്തിൽ തീരുമാനമായി.

അതേ സമയം, ആരോഗ്യപരമായ ചർച്ചയായിരുന്നു നടന്നതെന്നും, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിൽ വ്യാജ പ്രചരണമാണ് നടക്കുന്നതെന്നുമാണ് സിഐടിയു പ്രതികരണം. ഓർഡിനറി ഷെഡ്യൂളുകൾ വർധിപ്പിച്ചു കൊണ്ടാണ് ഡ്യൂട്ടി പരിഷ്ക്കരണം നടപ്പാക്കുകയെന്നും സിഐടിയു പ്രതിനിധി വിശദീകരിച്ചു.

ആഴ്ചയിൽ 6 ദിവസവും 12 മണിക്കൂർ സിംബിൾ ഡ്യൂട്ടി നടപ്പാക്കൽ, അക്കൗണ്ട്സ് വിഭാഗം ജീവനക്കാരുടെ ഓഫീസ് സമയ മാറ്റം, ഓപ്പറേഷൻ വിഭാഗം ജീവനക്കാരുടെ കളക്ഷൻ ഇൻസെന്റീവ്  പാറ്റേൺ പരിഷ്കരണം അടക്കമുള്ള കാര്യങ്ങളാണ് യോഗത്തിൽ ചർച്ചയായത്. ഒക്ടോബർ 1 മുതൽ ഘട്ടം ഭട്ടമായി പരിഷ്കരണ നടപടികൾ നടപ്പാക്കിത്തുടങ്ങാനാണ് മാനേജ്മെന്റ് തീരുമാനം. എന്നാൽ സിഐടിയു ഒഴികെയുള്ള യൂണിയനുകൾ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിൽ അടക്കം പ്രത്യക്ഷമായി എതിർപ്പ് അറിയിച്ചതോടെയാണ് പ്രതിസന്ധിയായത്.

ഒക്ടോബർ 1 മുതൽ കോൺഗ്രസ് അനുകൂല യൂണിയനായ ടിഡിഎഫ് അനിശ്ചിതകാല സമരം അടക്കം പ്രഖ്യാപിച്ച് മുന്നോട്ടു പോകുന്നതിനിടയിലാണ് ജീവനക്കാരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ മാനേജ്മെന്റ് യോഗം വിളിച്ചത്. ഒന്നാം തീയതി മുതൽ സമരം നടത്തുമെന്ന് കാണിച്ചാണ് ടിഡിഎഫ് നോട്ടീസ് നൽകിയിട്ടുള്ളത്. സമരം അംഗീകരിക്കാനാവില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. മറ്റു യൂണിയനുകളുടെ പിന്തുണയുമില്ല.

Back to top button
error: