CrimeNEWS

തിങ്കളാഴ്ച വിദേശത്തേക്ക് മടങ്ങിപ്പോകാനിരിക്കെ, ഭാര്യയുടേയും മകന്റെയും മുന്നില്‍ വച്ച് തീകൊളുത്തി യുവാവ് മരിച്ചു

തിരുവനന്തപുരം: ഭാര്യയുടേയും മകന്റെയും മുന്നില്‍ വച്ച് തീകൊളുത്തി യുവാവ് മരിച്ചു. കരമന കുഞ്ചാലുംമൂട് സ്വദേശി അഹമ്മദാലി ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് വര്‍ക്കല ഇലകമണ്‍ കരവാരത്തെ ഭാര്യ വീട്ടിലെത്തിയ അഹമ്മദാലി കയ്യില്‍ കരുതിയ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തിങ്കളാഴ്ച വിദേശത്തേക്ക് മടങ്ങിപ്പോകാനിരിക്കെയാണ് അഹമ്മദാലിയുടെ മരണം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

കയ്യിലൊരു പെട്രോള്‍ കുപ്പിയുമായാണ് ഇയാള്‍ ഇന്നലെ വര്‍ക്കലയിലെ വീട്ടിലെത്തിയത്. കുടുംബ പ്രശ്‌നങ്ങള്‍ കാരണം അകന്ന് കഴിയുന്നതിനാലും ഇതിന് മുന്‍പും വഴക്കുണ്ടായിട്ടുള്ളതിനാലും അഹമ്മദാലി ആക്രമിക്കാന്‍ ഇടയുണ്ടെന്ന് ഭാര്യവീട്ടുകാര്‍ ഭയന്നിരുന്നു.

ഇന്നലെ വൈകിട്ട് ഭാര്യ വീട്ടിലെത്തിയ അഹമ്മദാലിയെ കണ്ട് ആക്രമണം ഭയന്ന് വീടിനകത്ത് കയറി വാതിലടച്ചെന്നാണ് ഭാര്യാ പിതാവ് പറയുന്നത്. വീടിന് പുറകിലെ വാതില്‍ കൂടി അടച്ച് തിരിച്ച് വരുമ്പോഴേക്ക് ഇയാള്‍ തീകൊളുത്തിയിരുന്നു. ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തി. 90 ശതമാനം പൊള്ളലേറ്റ നിലയിലാണ് അഹമ്മദാലിയെ ആശുപത്രിയിലെത്തിക്കുന്നത്. പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് രണ്ടരമാസമായി അഹമ്മദലിയും ഭാര്യയും അകന്ന് കഴിയുകയായിരുന്നു. തിങ്കളാഴ്ച വിദേശത്തേക്ക് പോകും മുമ്പ് ഭാര്യയെയും രണ്ട് വയസ്സുകാരനായ മകനെയും കണ്ട് യാത്ര പറയണമെന്നും അവരെ ഭയപ്പെടുത്താന്‍ ഒരു കുപ്പി പെട്രോളും കയ്യില്‍ കരുതിയിട്ടുണ്ടെന്നും അഹമ്മദാലി പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

Back to top button
error: