അമ്പലപ്പുഴ: അമ്പലപ്പുഴ കരൂരിൽ വൻ വ്യാജമദ്യ നിർമ്മാണം.മംഗലാപുരം, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നുകൊണ്ടുവരുന്ന സ്പിരിറ്റിൽ കൃത്രിമ നിറങ്ങളും ചേരുവകളും ചേർത്ത് വിവിധ കമ്പനികളുടെ ലേബൽ പതിച്ചായിരുന്നു വിൽപ്പന.രഹസ്യ വിവരത്തെത്തുടർന്ന് സംഘത്തിലെ പ്രധാനിയായ കരുമാടി ലക്ഷംവീട് രാഹുലിനെ (29) അമ്പലപ്പുഴ പോലീസ് അറസ്റ്റുചെയ്തു.
കരൂർ കാഞ്ഞൂർമഠം പ്രദേശത്തുള്ള ആളൊഴിഞ്ഞ വീട്ടിലാണ് വ്യാജമദ്യനിർമാണകേന്ദ്രം പ്രവർത്തിച്ചിരുന്നത്.വെള്ളിയാ ഴ്ച രാത്രി രഹസ്യ വിവരത്തെ തുടർന്ന് അമ്പലപ്പുഴ പോലീസ് ഇവിടെ റെയ്ഡ് നടത്തുകയും 900 കുപ്പി വ്യാജമദ്യം പിടിച്ചെടുക്കുകയും ചെയ്തു.അമ്പലപ്പുഴ ആമയിട, കരൂർ നിവാസികളായ ചിലരുടെ നേതൃത്വത്തിലാണ് വ്യാജമദ്യനിർമാണം നടന്നിരുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.വിവിധ ബ്രാൻഡുകളുടെ രുചിയും മണവുമുള്ള മദ്യം വ്യാജമായി നിർമിക്കുകയും, കൃത്രിമമായി നിർമിച്ച ലേബലുകളും വ്യാജ ഹോളോഗ്രാമുകളും പതിച്ച് വിവിധ അളവുകളിലുള്ള കുപ്പികളിലാക്കുന്നതാണ് സംഘത്തിന്റെ രീതി. സംഘത്തിന്റെ ഉടമസ്ഥതയിലുള്ള ചരക്കുവാഹനങ്ങളിൽ മദ്യം വിവിധ ജില്ലകളിൽ എത്തിച്ചുവരുകയുമായിരുന്നു. മദ്യം നിറയ്ക്കുവാൻ കരുതിവച്ചിരുന്ന പതിനായിരത്തിലേറെ പ്ലാസ്റ്റിക്ക് കുപ്പികളും ഒരുചാക്ക് അടപ്പുകളുമാണ് കേന്ദ്രത്തിൽനിന്നു കണ്ടെത്തിയത്.സംഘത്തിനു പുറത്തുനിന്നു പിന്തുണ നൽകിയവരെക്കുറിച്ചും പോലീസ് അന്വേഷണം തുടരുകയാണ്.