
ഒരു കടലാസെടുത്ത് ഹാജരാക്കുക എന്നത് പ്രതിപക്ഷനേതാവിന്റെ കൈത്തൊഴിൽ ആണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ആ കടലാസിന് വിശ്വാസ്യത വേണമെന്ന് അദ്ദേഹത്തിന് ഒരു നിർബന്ധവുമില്ല. ജിം എന്ന പരിപാടി ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ചേർന്ന് നടപ്പാക്കിയപ്പോൾ എത്ര എം ഒ യു ആണ് ഒപ്പിട്ടു പോയത്. സെക്രട്ടറിയേറ്റ് വിൽക്കാനുള്ള എം ഒ യു ഉണ്ടോ എന്നതുപോലും തപ്പി നോക്കിയാൽ ആണ് മനസ്സിലാകുക.
ആഴക്കടൽ മത്സ്യബന്ധന വിഷയത്തിൽ മുഖ്യമന്ത്രി കൃത്യമായി കാര്യം വ്യക്തമാക്കിയത്. വിദേശ ട്രോളറുകളും തദ്ദേശീയ കോർപ്പറേറ്റ് ട്രോളറുകളും ആഴക്കടൽ മത്സ്യബന്ധനം നടത്താതിരിക്കാനുള്ള വലിയ സമ്മർദ്ദം സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിൽ ചെലുത്തിയതാണ്. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഈ അനുവാദം കൊടുത്തത്. കേന്ദ്രം അനുവാദം പിൻവലിക്കണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്.
അന്ന് നടന്ന വലിയ സമരത്തെ രമേശ് ചെന്നിത്തല കളിയാക്കിയതാണ്. പ്രതിപക്ഷത്തിരിക്കുമ്പോൾ എന്തെങ്കിലും പറയുകയും മേമ്പൊടിയായി കളവ് പറയുകയും ചെയ്യുന്ന ശൈലിയാണ് രമേശ് ചെന്നിത്തലയുടെത്. പ്രളയ കാലത്തും കോവിഡ് കാലത്തും എല്ലാവരും ഇത് കണ്ടതാണ്. അതിപ്പോഴും തുടരുകയാണ് എന്ന് എ വിജയരാഘവൻ പറഞ്ഞു.