NEWS

രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ തന്നെ സമ്മര്‍ദ്ദം ചെലുത്തുന്നു; ഇഡിക്കെതിരെ ശിവശങ്കര്‍ കോടതിയില്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കോടതിയില്‍.

രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താനെന്നും. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തത് കൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയിലാണ് ശവശങ്കറിന്റെ ഈ പരാമര്‍ശങ്ങള്‍.

ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ കോടതി നാളെ വിധി പറയാനിരിക്കെയാണ് വിശദീകരണം. കുറ്റകൃത്യങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ല. സ്വര്‍ണക്കടത്ത്, ലൈഫ്മിഷന്‍ തുടങ്ങിയ കേസുകളില്‍ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ തന്റെ മേല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇതിന് താന്‍ വഴങ്ങിയിട്ടില്ലെന്നും ഇതേ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്നും ശിവശങ്കര്‍ പറഞ്ഞു.

അതേസമയം, സ്വപ്നയും തന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ വേണുഗോപാലും തമ്മിലുള്ള വാട്സാപ്പ് സന്ദേശത്തിന്റെ പൂര്‍ണ്ണരൂപവും ശിവശങ്കര്‍ രേഖമൂലം കോടതിയില്‍ സമര്‍പ്പിച്ചു. ഈ വാട്സാപ്പ് സന്ദേശങ്ങള്‍ പരിശോധിക്കണമെന്നും താന്‍ ഒരു കസ്റ്റംസ് ഓഫീസറേയും സ്വര്‍ണക്കടത്തിന് വേണ്ടി വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

നിലവില്‍ കാക്കനാട് ജില്ലാ ജയിലില്‍ ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. വൈകുന്നേരം അഞ്ചുമണി വരെ ചോദ്യംചെയ്യാനാണ് കസ്റ്റംസിന് അനുമതി നല്‍കിയിരിക്കുന്നത്.

അഭിഭാഷകനെ ബന്ധപ്പെടാന്‍ ശിവശങ്കറിനെ അനുവദിക്കണമെന്നും രണ്ടുമണിക്കൂറിലധികം ചോദ്യംചെയ്യുകയാണെങ്കില്‍ അരമണിക്കൂര്‍ ഇടവേള നല്‍കണമെന്നും കോടതിയുടെ പ്രത്യേക നിര്‍ദേശമുണ്ട്.

കോവിഡ് നിരീക്ഷണ കേന്ദ്രത്തിലായിരുന്ന ശിവശങ്കറിനെ ചോദ്യം ചെയ്യലിനായി കാക്കനാട് ജയിലിലേക്ക് എത്തിക്കുകയായിരുന്നു. ശിവശങ്കറിനെ സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ കസ്റ്റംസ് പ്രതിചേര്‍ത്തേക്കും. ഇന്നത്തെ ചോദ്യംചെയ്യലിനുശേഷം സാമ്പത്തിക കുറ്റകൃത്യ കേസുകള്‍ പരിഗണിക്കുന്ന കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണു നീക്കം.

Back to top button
error: