ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് ബഷീറും ഭാര്യ വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ വനിതാ അസി. സബ് ഇൻസ്പെക്ടറുമായ നസീനാ ബീഗവുമാണ് പാപ്പനംകോട് സ്വദേശിയായ രാജമ്മ എന്ന വയോധികയെ കണ്ടെത്തി ആഭരണവും പണവും തിരികെ ഏല്‍പ്പിച്ചത്.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.പാപ്പനംകോട്ടുനിന്ന് തമ്ബാനൂരിലെത്താനാണ് രാജമ്മ ബഷീറിന്റെ ഓട്ടോറിക്ഷയില്‍ കയറിയത്. ആലപ്പുഴയിലേക്കു പോകുന്നതിനാണ് തമ്ബാനൂരിലെത്തിയത്. ഓട്ടോറിക്ഷയിറങ്ങിയശേഷം ബസ് സ്റ്റാൻഡിലെത്തിയപ്പോഴാണ് പണവും സ്വര്‍ണവും കാണാതായത് അറിഞ്ഞത്. വിഷമിച്ച് അവര്‍ തിരികെ വീട്ടിലേക്കു മടങ്ങി.
ഓട്ടോറിക്ഷയുമായി താമസസ്ഥലമായ പാളയത്തെ പോലീസ് ക്വാര്‍ട്ടേഴ്സിലെത്തിയപ്പോഴാണ് സീറ്റിനടുത്ത് പേപ്പറില്‍ പൊതിഞ്ഞ സ്വര്‍ണവും പണവും മുഹമ്മദ് ബഷീര്‍ കണ്ടത്. തുടര്‍ന്ന് ഭാര്യ നസീനാ ബീഗത്തിനോടു കാര്യം പറഞ്ഞു. അവര്‍ ഇതുമായി തമ്ബാനൂരിലെത്തി.തുടര്‍ന്ന് പാപ്പനംകോട് ഭാഗത്ത് എത്തി അന്വേഷണം നടത്തി. പോലീസ് സ്റ്റേഷനുകളിലും തിരക്കി.ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെയാണ് രാജമ്മയെ കണ്ടെത്തിയത്.
രണ്ടുപേര്‍ക്കും സ്നേഹത്തിന്റെ മുത്തം നല്‍കിയാണ് വയോധിക അവരെ യാത്രയാക്കിയത്.