CrimeNEWS

ഷാജഹാന്‍ കൊലപാതകം: മലക്കം മറിഞ്ഞ് പോലീസ്; കൊലപാതകം രാഷ്ട്രീയ പ്രേരിതം, എട്ട് പ്രതികളും ബിജെപി അനുഭാവികള്‍

പാലക്കാട്: പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തില്‍ ആദ്യ വാദത്തില്‍ നിന്നും മലക്കം മറിഞ്ഞ് പൊലീസ്. വ്യക്തിവിരോധത്തെത്തുടര്‍ന്നുള്ള കൊലപാതകമെന്ന് നേരത്തെ വിശദീകരിച്ച പൊലീസ്, പ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ രാഷ്ട്രീയ പ്രേരിതമായ കൊലപാതകമെന്നാണ് വ്യക്തമാക്കുന്നത്. ഒന്നു മുതല്‍ എട്ട് വരെയുളള പ്രതികള്‍ ബിജെപി അനുഭാവികളാണെന്നും രാഷ്ട്രീയ വിരോധം മൂലമാണ് സിപിഎം പ്രവര്‍ത്തകനായ ഷാജഹാനെ വെട്ടിക്കൊന്നതെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.

കുന്നാങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ കൊല്ലപ്പെടാന്‍ കാരണം പാര്‍ട്ടിയിലെ വളര്‍ച്ചയില്‍ പ്രതികള്‍ക്ക് ഉണ്ടായ വിരോധമാണെന്നായിരുന്നു പാലക്കാട് എസ്പി നേരത്തെ നടത്തിയ വെളിപ്പെടുത്തല്‍. ഷാജഹാന്‍ ബ്രാഞ്ച് സെക്രട്ടറി ആയതോടെ പ്രതികളുടെ ശത്രുത കടുത്തുവെന്നും പ്രാദേശികമായി ഉണ്ടായ ചില തര്‍ക്കങ്ങളാണ് പെട്ടന്നുള്ള കൊലയില്‍ കലാശിച്ചതെന്നുമാണ് അന്ന് പൊലീസ് വ്യക്തമാക്കിയത്. രാഖി കെട്ടിയതുമായുള്ള തര്‍ക്കവും, ഗണേഷോത്സവത്തില്‍ പ്രതികള്‍ ഫ്‌ലെക്‌സ് വയ്ക്കാന്‍ ശ്രമിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റവും ആണ് പെട്ടന്നുള്ള പ്രകോപനമെന്നും ഓരോ പ്രതികള്‍ക്കും ഷാജഹാനോടുള്ള പകയ്ക്ക് വെവ്വേറെ കാരണം ഉണ്ടെന്നും അന്ന് പൊലീസ് വിശദീകരിച്ചിരുന്നു.

ഇതോടെ പൊലീസിനെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി തന്നെ രംഗത്തെത്തി. ഷാജഹാന്‍ ബ്രാഞ്ച് സെക്രട്ടറിയായ ശേഷമാണ് വിയോജിപ്പ് തുടങ്ങിയതെന്ന പൊലീസ് ഭാഷ്യം തള്ളിയ സിപിഎം, ‘കൊലപാതകത്തിന് ആര്‍എസ്എസിന്റെ സഹായം പ്രതികള്‍ക്ക് കിട്ടിയെന്നും കൃത്യമായ ആസൂത്രണത്തോടെയാണ് കൊല നടപ്പിലാക്കിയതെന്നും ആവര്‍ത്തിച്ചു.

കൊലപാതകത്തിന് കാരണം വ്യക്തി വിരോധമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും അതിന് പിന്നില്‍ ആരുടെയോ പ്രത്യേക അജണ്ടയുണ്ടെന്നുമായിരുന്നു സിപിഎം ആരോപണം. പ്രതികള്‍ക്ക് ആര്‍എസ്എസ് ബന്ധമാണുള്ളതെന്നും വ്യക്തിവിരോധത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് പൊലീസ് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നുമാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു ഉയര്‍ത്തുന്ന ചോദ്യം. എസ് പി അല്ല സിപിഎം. അന്വേഷണം കുറ്റമറ്റ രീതിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്’. എസ് പി പറയുന്നത് എല്ലാം എസ്പിയുടെ തോന്നലുകളാണെന്നും ഇ എന്‍. സുരേഷ് ബാബു അഭിപ്രായപ്പെട്ടിരുന്നു.

 

Back to top button
error: