CrimeNEWS

നായകടിയേറ്റ് നിരീക്ഷണത്തിലിരിക്കെ ആശുപത്രിയില്‍നിന്ന് ചാടിപ്പോയ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു; പിടികൂടിയ പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയില്‍

കോട്ടയം: പേവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. നിരീക്ഷണത്തിലിരിക്കെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു ചാടിപ്പോകുകയും പിന്നീട് പോലീസ് സാഹസികമായി പിടികൂടുകയും ചെയ്ത അസം സ്വദേശി ജീവന്‍ ബറുവ (39)യാണു മരിച്ചത്. ബുധനാഴ്ച രാത്രി 12.30 ന് മെഡിക്കല്‍ കോളജില്‍ നിന്നും ചാടിപ്പോയ ജീവന്‍ ബറുവയെയും മൂന്ന് സുഹൃത്തുക്കളെയും അതീവസാഹസികമായാണ് പോലീസ് വ്യാഴാഴ്ച രാവിലെ 6.30 ന് കുടമാളൂര്‍ സ്‌കൂള്‍ ജങ്ഷനു സമീപമുള്ള ഒരു വീട്ടില്‍നിന്ന് പിടികൂടി ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ സുഹൃത്തുക്കളായ രണ്ടുപേര്‍ ഇപ്പോഴും നിരീക്ഷണത്തില്‍ കഴിയുകയാണ്.

നായയയുടെ കടിയേറ്റ ജീവന്‍ ബറുവയെ ജില്ലാ ആശുപത്രിയില്‍നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്തിരുന്നു. ബുധനാഴ്ച രാത്രി 10 ന് അവിടെയെത്തിയ ഇയാളെ സാംക്രമികരോഗ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ പരിശോധിച്ച് പേ വിഷബാധ സ്ഥിരീകരിച്ചു. തുടര്‍ന്ന് കൂടെയുള്ള സുഹൃത്തുക്കളോടും നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ രാത്രി 12. 30 ന് ഇവര്‍ ആശുപത്രിയില്‍ ചാടിപ്പോയി. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതനുസരിച്ച് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് ഉടന്‍തന്നെ ജില്ലയില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കി.

മെഡിക്കല്‍ കോളജിന്റെ പരിസരപ്രദേശങ്ങളില്‍ പുലരുംവരെ പോലീസ് പരിശോധന നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. വ്യാഴാഴ്ച രാവിലെ 6.30 ന് കുടമാളൂര്‍ ഭാഗത്ത് കണ്ടെത്തിയ ഇവരെ കണ്‍ട്രോള്‍ റൂം എസ്.ഐ: ടി.കെ. അനില്‍കുമാര്‍, വെസ്റ്റ് എസ്.ഐ: സി. സുരേഷ്, സീനിയര്‍ സി.പി.ഒമാരായ മുഹമ്മദ് സമീര്‍, വിജേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സാഹസികമായി പിടികൂടി. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ എത്തിച്ച ഇവരെ സാംക്രമികരോഗ പ്രത്യേക വിഭാഗത്തിലേക്കു മാറ്റി. എന്നാല്‍ നില ഗുരുതരമായതോടെ ബറുവ ഇന്നലെ മരിക്കുകയായിരുന്നു.

ജീവന്‍ ബറുവയെ പിടികൂടിയ പോലീസുദ്യോഗസ്ഥരെയും മെഡിക്കല്‍ കോളജ് ജീവനക്കാരെയും പേവിഷ പ്രതിരോധ കുത്തിവയ്പ്പിനു വിധേയരാക്കിയിരുന്നു. എന്നാല്‍ ബറുവയുടെ മരണത്തിനു പിന്നാലെ ഉദ്യോഗസ്ഥരും ആശുപത്രി ജീവനക്കാരും ആശങ്കയിലാണ്. ബറുവയുടെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. ബന്ധുക്കള്‍ എത്തിച്ചേരുമ്പോള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം വിട്ടുകൊടുക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Back to top button
error: