KeralaNEWS

പി.സി. ജോര്‍ജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും; വെള്ളിയാഴ്ച ഹാജരാകാന്‍ നോട്ടീസ്

തിരുവനന്തപുരം: സ്വപ്‌നയുടെ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് കെ.ടി. ജലീലിന്‍െ്‌റ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് പി സി ജോര്‍ജിന് നോട്ടീസ് നല്‍കും. സ്വപ്ന സുരേഷും പി സി ജോര്‍ജുമാണ് കേസിലെ പ്രതികള്‍. കേസില്‍ സരിത എസ് നായരുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ കെ ടി ജലീല്‍ നല്‍കിയ പരാതിയിലാണ് സ്വപ്ന സുരേഷിനും പി സി ജോര്‍ജിനുമെതിരെ പൊലീസ് കേസെടുത്തത്. കേസിലെ പ്രതിയായ പി സി ജോര്‍ജും സരിതയുമായുള്ള ശബ്ദരേഖയും പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് സ്വപ്നക്ക് വേണ്ടി ഒരു ഓണ്‍ലൈന്‍ ചാനലിന് അഭിമുഖം നല്‍കാന്‍ പി സി ജോര്‍ജ് പ്രേരിപ്പിച്ചുവെന്നാണ് സരിതയുടെ മൊഴി. സ്വപ്നയും പി സി ജോര്‍ജും ക്രൈം നന്ദകുമാറും ഗൂഢാലോചന നടത്തിയെന്നും സോളാര്‍ കേസിലെ പ്രതിയായ സരിത മൊഴി നല്‍കിയിട്ടുണ്ട്. ഗൂഢാലോചന തെളിയിക്കുന്നതിനാണ് സരിതയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തുന്നത്.

മുഖ്യമന്ത്രിക്കെതിരായ തെളിവ് സ്വപ്നയുടെ കയ്യില്‍ ഉണ്ടെന്ന് പറയാന്‍ ജോര്‍ജ് ആവശ്യപ്പെട്ടെന്നാണ് സരിത നല്‍കിയ മൊഴി. പി സി ജോര്‍ജ് പല തവണ വിളിച്ചെന്നും മുഖ്യമന്ത്രിക്കെതിരെ പറയാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണ് സരിത പറയുന്നത്. ജോര്‍ജും സ്വപ്നയും ക്രൈം നന്ദകുമാറും എറണാകുളത്ത് കൂടിക്കാഴ്ച നടത്തിയെന്നും സരിത പറയുന്നു.

തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ വെച്ചും ഈരാറ്റുപേട്ടയിലെ ജോര്‍ജിന്റെ വീട്ടില്‍ വെച്ചും താനുമായി കൂടിക്കാഴ്ച നടത്തി. ജോര്‍ജുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ടേപ്പും അന്വേഷണ സംഘത്തിന് സരിത കൈമാറിയിട്ടുണ്ട്. സ്വപ്നയെ ജയിലില്‍ വെച്ച് പരിചയമുണ്ട്. എന്നാല്‍ സ്വപ്നയുടെ കയ്യില്‍ തെളിവുകളിലെന്ന് അറിയാവുന്നത് കൊണ്ട് പിന്മാറിയെന്നാണ് സരിതയുടെ മൊഴി.

Back to top button
error: