KeralaNEWS

‘എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം’ വയനാട്ടിലെ സാംസ്‌കാരിക പെരുമയുടെ തനിമയാർന്ന മുഖം, സഞ്ചാരികളുടെ ശ്രദ്ധ നേടുന്നു

ൽപ്പറ്റ: വയനാട്ടിലെ ചിതറിക്കിടക്കുന്ന ഗോത്രവിഭാഗങ്ങളുടെ സാംസ്‌കാരിക പൈതൃകങ്ങളും പരമ്പരാഗത വിജ്ഞാനവും കോർത്തിണക്കി സ്ഥാപിക്കുന്ന എൻ ഊര് ഗോത്ര പൈതൃകഗ്രാമം ജനശ്രദ്ധ നേടുന്നു. സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി തേയില എസ്‌റ്റേറ്റിന്റെ ലക്കിടി ഡിവിഷനിലെ 25 ഏക്കർ സ്ഥലത്താണ് പദ്ധതി. വയനാട്ടിലെ തനത് ഉൽപ്പന്നങ്ങൾ എൻ ഊരിലെ വിപണിയിൽ ലഭ്യമാവും.  ആദ്യഘട്ടത്തിൽ പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ അഞ്ച്‌ ബ്ലോക്കുകൾ ഇവിടെ നിർമിച്ച് ഉദ്ഘാടനംചെയ്തു. ട്രൈബൽ മാർക്കറ്റ്, ട്രൈബൽ കഫ്റ്റീരിയ, വെയർ ഹൗസ്, ഫെസിലിറ്റേഷൻ സെന്റർ, എക്‌സിബിഷൻ ഹാൾ എന്നിവയാണ് പൂർത്തിയാക്കിയത്.

ഓപ്പൺ എയർ തിയേറ്റർ, ട്രൈബൽ ഇന്റർപ്രെട്ടേഷൻ സെന്റർ, ഹെറിറ്റേജ് വാക്‌ വേ, ചിൽഡ്രൻസ് പാർക്ക്, ആർട്ട് ആൻഡ് ക്രാഫ്ട്‌ വർക്ക്ഷോപ്പ് തുടങ്ങിയവ രണ്ടാം ഘട്ടത്തിൽ പണി പൂർത്തിയായിവരുന്നു.
ജില്ലയിലെ ഗോത്രവിഭാഗത്തിന്റെ ശാക്തീകരണം ലക്ഷ്യമിട്ട് പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ നടപ്പാക്കുന്ന ബൃഹത്തായ പദ്ധതിയാണിത്.
മഴക്കാലം ഗോത്ര സമൂഹത്തോടൊപ്പം അനുഭവവേദ്യമാക്കാന്‍ മഴക്കാല ഗോത്ര പാരമ്പര്യ ഉൽപന്ന പ്രദര്‍ശന വിപണന ഭക്ഷ്യ കലാമേള ‘മഴക്കാഴ്ച’ ഇന്നും നാളെയുമായി നടക്കും. എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ഉദ്ഘാടനത്തിന്‍റെ ഭാഗമായാണ് ‘മഴക്കാഴ്ച’ സംഘടിപ്പിച്ചത്

മഴക്കാല ഗോത്ര തനത് ഭക്ഷ്യമേള, മഴക്കാല ഗോത്ര കലാരൂപ പ്രദര്‍ശനം, മഴക്കാല ഗോത്ര പുരാതന കാര്‍ഷിക വിള, ഉപകരണ പ്രദര്‍ശനം, മഴക്കാല ഗോത്ര മരുന്നുകള്‍, ഗോത്ര തനത് ആവിക്കുളി, പി ആര്‍.ഡിയുടെ ഗോത്ര ഫോട്ടോഗ്രഫി പ്രദര്‍ശനം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കുന്നുണ്ട്.

‘എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം’ കേരളത്തിന്റെ പ്രത്യേകിച്ച് വയനാടിന്റെയും വികസനത്തില്‍ നാഴിക കല്ലായി മാറുമെന്ന് പൈതൃക ഗ്രാമം നാടിന് സമര്‍പ്പിച്ചു കൊണ്ട് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ആദിവാസി ജീവിത ചാരുതകളെ സംരക്ഷിക്കുന്നതോടൊപ്പം അടിസ്ഥന വിഭാഗത്തിന്റെ സമൂലമായ പുരോഗതിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

Back to top button
error: