കുന്നംകുളം: മദ്യപിച്ച് ബോധം നഷ്ടപ്പെട്ട് വഴിയരികിൽ കിടന്ന പിതാവിന് കാവലായി അഞ്ച് വയസ്സുകാരൻ.എങ്ങോട്ട് പോകണമെന്നറിയാതെ നഗരത്തിൽ തനിച്ചായി കരഞ്ഞുകൊണ്ടിരുന്ന കുട്ടിക്ക് ഒടുവിൽ പോലീസ് തുണയായി. ഗുരുവായൂർ റോഡിലുള്ള പെട്രോൾ പമ്പിന് സമീപത്താണ് അഞ്ചുവയസ്സുള്ള കുട്ടിയുമായെത്തിയയാൾ മദ്യപിച്ച് ബോധമില്ലാതെ കിടന്നത്.
കുട്ടിയുമായി നഗരത്തിലൂടെ അപകടകരമായരീതിയിലാണ് ഇയാൾ നടന്നിരുന്നത്.സമീപത്തെ ഓട്ടോക്കാർ ഇത് ചോദിച്ചപ്പോൾ അവരോട് തട്ടിക്കയറി.ഒടുവിൽ പമ്പിന് സമീപമെത്തിയപ്പോൾ ഇയാൾ വഴിയിൽ വിരിവച്ചു.അതോടെ കുട്ടി കരയാൻ തുടങ്ങി.
വിവരമറിഞ്ഞെത്തിയ എ. എസ്.ഐ. സക്കീർ അഹമ്മദ്, സി.പി.ഒ. അബു താഹിർ, അനൂപ് എന്നിവർ കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ചങ്ങരംകുളത്തിന് സമീപം മൂക്കുതലയിലുള്ള വീട്ടിൽ കുഞ്ഞിനെയെത്തിച്ചു.കുട്ടിയുടെ പിതാവിനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കേസെടുത്തു.ഇയാൾക്ക് പേരുപോലും പറയാൻ കഴിഞ്ഞിരുന്നില്ലെന്നും പോലീസ് പറഞ്ഞു.