Crime

തട്ടുകടയില്‍ തര്‍ക്കം: മൂലമറ്റത്ത് യുവാക്കള്‍ക്കുനേരേ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

ഇടുക്കി: മൂലമറ്റത്ത് തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനു പിന്നാലെ യുവാക്കള്‍ക്കുനേരേ വെടിവെപ്പ്. ഒരാള്‍ കൊല്ലപ്പെട്ടു. ഒരാളെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂലമറ്റം അശോക കവലയില്‍ ശനി രാത്രി 11 ഓടെയാണ് സംഭവം. കീരിത്തോട് കഞ്ഞിക്കുഴി സ്വദേശിയും സ്വകാര്യ ബസ് കണ്ടക്ടറുമായ സനല്‍ സാബു (ജബ്ബാര്‍) ആണ് കൊല്ലപ്പെട്ടത്. മൂലമറ്റം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ പ്രദീപ് പുഷ്‌കരനാണ് പരിക്ക്. വെടിവെച്ച പന്നിമറ്റം മാവേലി പുത്തന്‍പുരയില്‍ ഫിലിപ്പ് മാര്‍ട്ടിനെ മുട്ടം പോലീസ് അറസ്റ്റ് ചെയ്തു.

അശോക കവലയിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു ഫിലിപ്പ് മാര്‍ട്ടിന്‍. ഇയാളും തട്ടുകട ഉടമയുമായി വാക്കേറ്റമുണ്ടായി. അവിടെ ഭക്ഷണം കഴിക്കാനെത്തിയ ചിലര്‍ ഇതില്‍ ഇടപെട്ടു. ഇതോടെ ഫിലിപ്പ് മാര്‍ട്ടിന്‍ പുറത്തേക്ക് പോയി കാറില്‍ നിന്നും തോക്കെടുത്ത് തട്ടുകടയില്‍ നിന്നവര്‍ക്കുനേരേ വെടിവെക്കുകയായിരുന്നു. എന്നാല്‍ ആര്‍ക്കും വെടിയേറ്റില്ല. കാറെടുത്ത് മൂലമറ്റം ഭാഗത്തേക്ക് പോയ ഇയാള്‍ വീണ്ടും തോക്കില്‍ തിരനിറച്ച് തിരികെ അശോക കവലയിലേക്ക് വരുന്നതിനിടെയാണ് സനല്‍ സാബുവിനും പ്രദീപിനും നേരേ വെടി ഉതിര്‍ത്തത്.

സനല്‍സാബു സ്‌കൂട്ടറിലും പ്രദീപ് ഓട്ടോയിലും പോവുകയായിരുന്നു. ഇവര്‍ തന്നെ പിന്തുടരുകയാണെന്ന് ധരിച്ചാണ് ഇയാള്‍ വെടിവെച്ചതെന്ന് പറയുന്നു. സനല്‍ സാബു തല്‍ക്ഷണം മരിച്ചു. കാഞ്ഞാര്‍ പോലീസ് വിവരം നല്‍കിയതിനെത്തുടര്‍ന്ന് മുട്ടം പോലീസ് ഫിലിപ്പ് മാര്‍ട്ടിനെ കാര്‍ സഹിതം പിടികൂടുകയായിരുന്നു.

Back to top button
error: