KeralaNEWS

എം.ബി.എ വിദ്യാർത്ഥിനിക്ക് മാർക്ക് ലിസ്റ്റും പ്രഫഷണൽ സർട്ടിഫിക്കറ്റും നൽകാൻ ഒന്നര ലക്ഷം കൈക്കൂലി, എം.ജി സർവകലാശാല ഉദ്യോഗസ്ഥ എൽസി സജി അറസ്റ്റിൽ

എം.ബി.എ വിദ്യാർത്ഥിനിക്ക് മാർക്ക് ലിസ്റ്റും പ്രഫഷണൽ സർട്ടിഫിക്കറ്റും നൽകാൻ ഒന്നര ലക്ഷം രൂപയാണ് എൽസി കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യ ഗഡു 1.25 ലക്ഷം രൂപ നൽകി. ബാക്കി 30000 രൂപ കൂടി വേണമെന്നും 15000 രൂപ ശനിയാഴ്ച തന്നെ നൽകണമെന്നും എൽസി വാശിപിടിച്ചു. തുടർന്നാണ് വിദ്യാർത്ഥിനി വിജിലൻസിനു പരാതി നൽകിയത്

  കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ അതിരമ്പുഴ എം.ജി യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നിന്നും സർവകലാശാല ഉദ്യോഗസ്ഥയെ വിജിലൻസ് പിടികൂടി. ആർപ്പൂക്കര സ്വദേശിയായ വനിതാ ജീവനക്കാരി എൽസി സജിയെയാണ് വിജിലൻസ് റേഞ്ച് ഡിവൈ.എസ്.പി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. എം.ബി.എ വിദ്യാർത്ഥിനിയിൽ നിന്നും, മാർക്ക് ലിസ്റ്റും പ്രഫഷണൽ സർട്ടിഫിക്കറ്റും നൽകുന്നതിനായി ഒന്നര ലക്ഷം രൂപയാണ് എൽസി കൈക്കൂലിയായി ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 1.25 ലക്ഷം രൂപ കൈക്കൂലിയായി നൽകി. ബാക്കി 30000 രൂപ കൂടി ഉടൻ നൽകണമെന്ന് എൽസി ആവശ്യപ്പെട്ടു. ഇതിലേ ആദ്യ ഗഡുവായ 15000 രൂപ ശനിയാഴ്ച തന്നെ നൽകണമെന്ന് എൽസി വാശിപിടിച്ചു. തുടർന്നാണ് വിദ്യാർത്ഥിനി വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന് പരാതി നൽകിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം കൃത്യമായ പദ്ധതി തയ്യാറാക്കിയ ശേഷം എം.ബി.എ വിദ്യാർത്ഥിനിയുടെ പക്കൽ ഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ട് നൽകി വിട്ടു. ഈ തുക യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ വച്ച് വിദ്യാർത്ഥിനിയുടെ പക്കൽ നിന്നും ഏറ്റുവാങ്ങുന്നതിനിടെ ഇവരെ വിജിലൻസ് സംഘം പിടികൂടി. എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ഉദ്യോസ്ഥയെ പിടികൂടിയത്. എൽസി സജിയെ കോടതിയിൽ ഹാജരാക്കി.

Back to top button
error: