NEWS

ഏഷ്യാനെറ്റിലേക്ക് തൊഴിലാളി സംഘടനകൾ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് ലൈവ് കവറേജ് നല്‍കി ഏഷ്യാനെറ്റ് ന്യൂസ്

തിരുവനന്തപുരം:ചാനൽ ചർച്ചയ്‌ക്കിടെ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയും സിപിഐ എം എം രാജ്യസഭാ കക്ഷി നേതാവുമായ എളമരം കരിമിനെ ആക്രമിക്കാൻ ആഹ്വാനം നൽകിയ വിനു വി ജോണിനെതിരെ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനൽ ഓഫീസിലേക്ക്‌  തൊഴിലാളികൾ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിന് ലൈവ് കവറേജ് നൽകി ഏഷ്യാനെറ്റ് ന്യൂസ്.ഇതോടൊപ്പം സമരക്കാര്‍ പറയുന്ന കാരണം തെറ്റാണെന്ന് ആവര്‍ത്തിക്കുന്ന വീഡിയോയും അന്നത്തെ ചര്‍ച്ചയും ചാനല്‍ കാണിക്കുന്നുണ്ട്.

ആനത്തലവട്ടം ആനന്ദനാണ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തത്. ഇന്ന് സമരങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകരടക്കം മുഴുവന്‍ തൊളിലാളികളും ഈ പോരാട്ടത്തില്‍ അണിചേരേണ്ടിവരുമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. വിനു വി ജോണിന്റെ ആഹ്വാനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് നടപടിയെടുക്കണം. ഈ രീതിയില്‍ മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ തൊഴിലാളികളുടെ പ്രതിഷേധം വീണ്ടും ശക്തമാകും – ആനത്തലവട്ടം പറഞ്ഞു.

 

അതേസമയം തൊഴിലാളി സംഘടനകളുടെ മാര്‍ച്ച്‌  ഫയര്‍‌സ്റ്റേഷന്‍ ആസ്ഥാനത്തിന് മുന്നില്‍ വച്ച്‌ പോലീസ് തടഞ്ഞു. ‘ജനപ്രിയ തൊഴിലാളിവര്‍ഗ നേതാവ് എളമരം കരീമിനെ അപമാനിച്ച ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണിനെ പുറത്താക്കുക’ തുടങ്ങിയ പ്ലക്കാര്‍ഡുകളും ഏന്തിയാണ് സമരക്കാര്‍ എത്തിയത്. എന്നാല്‍, ഈ സമരവും ഏഷ്യാനെറ്റ് ലൈവായി കാണിച്ചു.ചാനല്‍ എന്തുകൊണ്ടാണ് ബാര്‍ക്ക് റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുന്നത് എന്നതിന്റെ തെളിവായി മാറി ഇന്നത്തെ വാര്‍ത്താ റിപ്പോര്‍ട്ടിംഗിലെ ആ പ്രൊഫഷണലിസം.

Back to top button
error: