NEWS

കെ എം ഷാജിയെ കുരുക്കാൻ തെളിവുകൾ

പ്ലസ്ടു കോഴ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുന്ന എം.കെ ഷാജി എംഎല്‍എയുടെ സ്വത്തില്‍ വന്‍ വര്‍ധനയുണ്ടെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

2011ല്‍ നിന്നും 2015ലേക്ക് എത്തുന്ന അഞ്ച് വര്‍ഷത്തെ യുഡിഎഫ് ഭരണകാലത്ത് അനധികൃതമായ സ്വത്ത് സമ്പാദനം നടന്നിട്ടുണ്ട് എന്ന് വ്യക്തമാകുന്ന രേഖകള്‍ പുറത്ത് വരുകയാണ്. സ്വന്തം പേരിലും ഭാര്യയുടെ പേരിലുമായി അരക്കോടിരൂപയോളം സ്വത്തില്‍ വര്‍ധനയുണ്ടായിരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടകാര്യം. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ വിശദാംശങ്ങളിലേക്ക്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ.എം ഷാജി എംഎല്‍എയുടെ സ്വത്തില്‍ വന്‍ വര്‍ധനവുണ്ടായെന്ന് തെളിയുന്നു. കെ.എം ഷാജി നിയമസഭ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ചപ്പോഴാണ് ഈ വര്‍ധനവ് വ്യക്തമായത്. 2011ലെ തെരഞ്ഞെടുപ്പില്‍ ഉണ്ടായതിനെക്കാള്‍ ഇരട്ടിയോളം സ്വത്ത് 2016ലേക്ക് എത്തുമ്പോള്‍ ഷാജി സമ്പാദിച്ചതായാണ് വ്യക്തമായത്. അഴീക്കോട് പ്ലസ്ടു കോഴ ഉള്‍പ്പെടെ ഈ കാലഘട്ടത്തിലാണ് നടന്നത്. നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വഷേണത്തില്‍ ഷാജിയെ കുടുക്കുന്നതാണ് ഈ വിവരങ്ങള്‍. 2011ലെ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലപ്രകാരം കെ.എം ഷാജിയുടെ സ്വത്ത് വിവരം ഇങ്ങനെയാണ്.

വൈത്തിരി താലൂക്ക് കണിയാമ്പറ്റ വില്ലേജില്‍ ഓള്‍ഡ് സര്‍വ്വേ നമ്പര്‍ 225/182 റീ സര്‍വ്വെ ബാര്‍ 600/ 3 ലും ഓര്‍ഡ് സര്‍വ്വെ നമ്പര്‍ 225/7 ലും മൂപ്പനാട് വില്ലേജില്‍ ഓള്‍ഡ് വില്ലേജ് നമ്പര്‍ 54 റീ സര്‍വ്വെ നമ്പര്‍ 102/33ലും വൈത്തിരി താലൂക്ക് കണിയാമ്പറ്റ വില്ലേജിലെ റീ സര്‍വ്വെ നമ്പര്‍ 600/4 ലുമാണ് ഭൂമിയുളളത്. യഥാക്രമം 0.1512 ഹെക്ടര്‍ 0.0607 ഹെക്ടര്‍ മൂന്നേക്കര്‍ 75 സെന്റില്‍ നേര്‍പകുതി അവകാശം 0.1943 ഹെക്ടര്‍ എന്നിങ്ങനെയാണ് ഭൂമിയുടെ വിസ്തൃതി. ഭാര്യയുടെ പേരില്‍ 2011ലെ സത്യവാങ്മൂലത്തില്‍ വൈത്തിരി താലൂക്ക് കണിയാമ്പറ്റ വില്ലേജില്‍ ഓള്‍ഡ് സര്‍വ്വെ നമ്പര്‍ 225/182 റീ സര്‍വ്വെ നമ്പര്‍ 600/3 ല്‍ 0. 5629 ഹെക്ടര്‍ സ്ഥലമുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.

2016ലെ തെരഞ്ഞെടുപ്പില്‍ ഷാജിയുടെ ഭൂമിയുമായി ബന്ധപ്പെട്ട കണക്കില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ ഭാര്യയുടെ പേരിലുളള സ്വത്തില്‍ വലിയ മാറ്റമാണ് പ്രകടമായിട്ടുളളത്. അതിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്.

ചിറയ്ക്കല്‍ അംശം അലവില്‍ ദേശം റീ സര്‍വ്വെ നമ്പര്‍ 184/7 ല്‍ 4480 സ്‌ക്വയര്‍ ഫീറ്റ് വസ്തുവുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നു. 4,50,000 രൂപ വസ്തുവിനും 7,00000 രൂപ വീടിനും മതിപ്പുവില കാണിച്ചിട്ടുണ്ട്. പതിനൊന്നര ലക്ഷം രൂപയാണ് ഇവിടെ മാത്രം അധികമായിരിക്കുന്നത്. കോഴിക്കോട് താലൂക്ക് വേങ്ങേരി അംശം വരതൂര്‍ ദേശം റീ സര്‍വ്വെ നമ്പര്‍ 62 ല്‍ 16,423 സ്‌ക്വയര്‍ ഫീറ്റ് വസ്തുവാണ് മറ്റൊന്ന്. 15,77,700 രൂപ വിലമതിക്കുന്ന വസ്തുവില്‍ വീട് നിര്‍മ്മാണം നടക്കുന്നുവെന്നാണ് അറിവ്. 10 ലക്ഷം രൂപ വീടിനായി ചെലവഴിച്ചുകഴിഞ്ഞു. ആകെ ബാങ്ക് നിക്ഷേപത്തിന്റെ കാര്യത്തിലും ഈ വര്‍ധനവ് പ്രകടമാണ്.

2011ല്‍ കെ.എം ഷാജിക്ക് കല്‍പ്പറ്റ ഫെഡറല്‍ ബാങ്കില്‍ 51,567രൂപയുടെ നിക്ഷേപമുണ്ട്. കോര്‍പ്പറേറ്റിവ് അര്‍ബന്‍ ബാങ്കില്‍ 1000 രൂപയും ഭാര്യയ്ക്ക് ബാങ്ക് ബാലന്‍സുകളില്ല. എന്നാല്‍ 2016ലേക്ക് എത്തുമ്പോള്‍ സ്ഥിതികള്‍ മാറിമറിയുകയാണ്. അതിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ

2016ലെത്തുമ്പോള്‍ ഫെഡറല്‍ ബാങ്ക് കല്‍പ്പറ്റയില്‍ 1,16,470 രൂപയും തിരുവനന്തപുരം സബ്ട്രഷറിയില്‍ 2,57,441 രൂപയും അഴീക്കോട് സഹകരണ ബാങ്കില്‍ 1000 രൂപയും ബാങ്ക് ബാലന്‍സുണ്ട്. ഭാര്യയുടെ പേരില്‍ ഫെഡറല്‍ ബാങ്ക് ചാലിയം ശാഖയില്‍ 4,92,940 രൂപയാണ് ബാങ്ക് ബാലന്‍സ്. 8 ലക്ഷത്തോളം രൂപ അധികം. 2011 ല്‍ മത്സരിക്കുമ്പോള്‍ സ്വന്തം പേരിലോ ഭാര്യയുടെ പേരിലോ വാഹനങ്ങള്‍ ഇല്ലയെന്നാണ് കെ.എം ഷാജി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ 2016ല്‍ ഷാജിയുടേയും ഭാര്യയുടേയും പേരില്‍ 2 വാഹനങ്ങള്‍ സ്വന്തമാക്കി. കെ.എം ഷാജിയുടെ പേരില്‍ 4,80,000 രൂപ വിലമതിക്കുന്ന സ്വിഫ്റ്റ് കാറും ഭാര്യയുടെ പേരില്‍ 4,00,000 രൂപ വിലമതിക്കുന്ന ഇനോവ കാറുമാണ് സ്വന്തമാക്കിയത്. 8,80,000 രൂപയാണ് അധികമായി ഇക്കാര്യത്തിലുളള സമ്പാദ്യം.

അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിച്ചതിന് കോഴ വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുമ്പോള്‍ കെ.എം ഷാജി തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ഈ വിവരങ്ങള്‍ കൂടുതല്‍ പ്രസക്തമാകുന്നു. ഇക്കാര്യങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ കെ.എം ഷാജിയുടെ നില കൂടുതല്‍ കുരുക്കിലാകും.

Back to top button
error: