IndiaNEWS

പ്രധാന വാർത്തകൾ വായിക്കാം: കോടിയേരി ബാലകൃഷ്ണന്‍ യാത്രയായി, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മില്‍, മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലിയര്‍പ്പിച്ച ശേഷം വിദേശയാത്രയ്ക്കു പുറപ്പെടും, നിധി കിട്ടാന്‍ തമിഴ്നാട്ടില്‍ നരബലി, ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധായകനാകുന്ന ദുല്‍ഖര്‍ സൽമാൻ ചിത്രം ‘കിംഗ് ഓഫ് കൊത്ത’ ചിത്രീകരണം പുരോഗമിക്കുന്നു, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. 68 വയസായിരുന്നു. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് തലശേരിയില്‍ എത്തിക്കും. മൂന്നു മണി മുതല്‍ തലശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. നാളെ മൂന്നിനു പയ്യമ്പലത്താണു സംസ്‌കാരം. പൊളിറ്റ്ബ്യൂറോ അംഗമായ കോടിയേരി മൂന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായി. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു. അഞ്ചുതവണ തലശേരിയില്‍ നിന്ന് എംഎല്‍എയായി.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഗവര്‍ണര്‍ ആര്‍.എന്‍. രവിയും ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തി അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മില്‍. കെ.എന്‍. ത്രിപാഠിയുടെ നാമനിര്‍ദേശ പത്രിക തള്ളി. 10 പേരുടെ പിന്തുണയോടെ ഒറ്റ സെറ്റ് പത്രികയാണ് ത്രിപാഠി നല്‍കിയത്. ഖാര്‍ഗെ പതിനാല് സെറ്റ് പത്രികയും ശശി തരൂര്‍ അഞ്ചു സെറ്റ് പത്രികയുമാണ് സമര്‍പ്പിച്ചത്. ഖാര്‍ഗെയും ശശി തരൂരും പ്രചാരണം ആരംഭിച്ചു.  തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന ഖാര്‍ഗെയെ പിന്തുണയ്ക്കും എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദളിത് വിഭാഗത്തില്‍പ്പെട്ട ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത് അഭിമാനമാണെന്നും സതീശന്‍ പറഞ്ഞു. എന്നാല്‍ ശശി തരൂരിനു പിന്തുണയെന്ന് ഹൈബി ഈഡനും ശബരീനാഥും ഷാഫി പറമ്പിലും.

സംസ്ഥാനത്തെ ആശുപത്രികളിലുള്ള പേവിഷ വാക്സിന്‍ ഗുണനിലവാരമുള്ളതെന്ന് പരിശോധനാ റിപ്പോര്‍ട്ട്. വാക്സിന്‍ സ്വീകരിച്ചിട്ടും ആറു പേര്‍ മരിച്ചതോടെ വാക്സിന്റെ ഗുണമേന്മയെക്കുറിച്ച് ആരോപണം ഉയര്‍ന്നിരുന്നു.

ഗാന്ധി ജയന്തി ദിനമായ ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാലയങ്ങളില്‍ നടത്താനിരുന്ന ലഹരി വിരുദ്ധ ബോധവതകരണ പരിപാടികള്‍ ആറാം തീയതിയിലേക്കു മാറ്റി.

ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വര്‍ഗീയ ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദശിച്ചു. പോപ്പുലര്‍ ഫ്രണ്ടിനെതിരായ നടപടികള്‍ നിയമാനുസരണമാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് യാത്രയില്‍ മാറ്റം. ഇന്നു രാവിലെ കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലിയര്‍പ്പിച്ചശേഷമേ വിദേശയാത്രയ്ക്കു പോകൂ. ഇന്നലെ രാത്രി ഡല്‍ഹി വഴി ഫിന്‍ലാന്‍ഡിലേക്കു പോകാനായിരുന്നു നേരത്തെ തീരുമാനിച്ചത്.

സില്‍വര്‍ ലൈന്‍, മാവോയിസ്റ്റ് വേട്ട, യുഎപിഎ ചുമത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇടതു നയവ്യതിയാനത്തെ കുറ്റപ്പെടുത്തി സിപിഐയുടെ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട്. ഈ വിഷയങ്ങളെച്ചൊല്ലി ജില്ലാ സമ്മേളനങ്ങൾ കടുത്ത വിമര്‍ശനങ്ങളിൽ ഉയര്‍ന്നിരുന്നു. സിപിഐ സംസ്ഥാന സമ്മേളനത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനും എതിരേ നിശിത വിമര്‍ശനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാന്‍ ഉടനേ സെനറ്റ് വിളിച്ചുകൂട്ടുമെന്ന് വിസി ഗവര്‍ണര്‍ക്കു മറുപടി നല്‍കി. ഈ മാസം 11 നകം സെനറ്റ് പ്രതിനിധിയെ നിര്‍ദ്ദേശിച്ചില്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടി എടുക്കുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റീസുമാര്‍ക്കും ജഡ്ജിമാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു. ചീഫ് ജസ്റ്റീസിന് നല്‍കിയിരുന്ന 14,000 രൂപ 25,000 രൂപയായും ജഡ്ജിക്കുള്ള പന്തീരായിരം രൂപ ഇരുപതിനായിരം രൂപയായും വര്‍ധിപ്പിച്ചു. പെന്‍ഷനു പുറമേയാണ് ഈ ആനുകൂല്യം.

കിളിമാനൂര്‍ മടവൂര്‍ കൊച്ചാലുംമൂടില്‍ മുന്‍ സൈനികന്‍ തലയ്ക്കടിച്ച് പെട്രോളൊഴിച്ചു കത്തിച്ച ദമ്പതിമാര്‍ മരിച്ചു. പ്രഭാകരക്കുറുപ്പ് , ഭാര്യ വിമല കുമാരി (55) എന്നിവരാണു മരിച്ചത്. മുന്‍ സൈനികന്‍ പനപ്പാംകുന്ന് സ്വദേശി ശശിധരന്‍ നായരുടെ മകനെ 29 വര്‍ഷം മുമ്പ് ജോലിക്കായി വിദേശത്തേക്കു കൊണ്ടുപോയത് പ്രഭാകരക്കുറുപ്പാണ്. ഉദ്ദേശിച്ച ജോലി ശരിയാകാതെ ശശിധരന്റെ മകന്‍ ആത്മഹത്യ ചെയ്തിരുന്നു. പിറകേ, ശശിധരന്‍ നായരുടെ മകളും ജീവനൊടുക്കി. ഇതു സംബന്ധിച്ചുള്ള കേസില്‍ പ്രഭാകരക്കുറുപ്പിനെ കോടതി വെറുതെ വിട്ടു. ഇതിനു പിറകേയാണ് കൊലപാതകം.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടു വയസുകാരിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരത്തുക കൈമാറി. 1,75,000 രൂപ സര്‍ക്കാര്‍ കുട്ടിയുടെയും റൂറല്‍ എസ്പിയുടെയും അക്കൗണ്ടിലേക്കു കൈമാറി. കൈമാറിയ പണം കുട്ടിയെ അപമാനിച്ച പൊലിസ് ഉദ്യോഗസ്ഥയില്‍നിന്ന് ഈടാക്കും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് നടപടി.

യാത്രക്കാരെ ശകാരിച്ച് ബസില്‍നിന്ന് ഇറക്കിവിട്ട് കെഎസ്ആര്‍ടിസിയിലെ വനിതാ കണ്ടക്ടര്‍. ചിറയിന്‍കീഴിലാണ് സംഭവം. ആറ്റിങ്ങല്‍ ഡിപ്പോയിലെ കണ്ടക്ടര്‍ക്കെതിരെയാണ് യാത്രക്കാരുടെ പരാതി. കണ്ടക്ടര്‍ ഭീഷണിപ്പെടുത്തുകയും ശകാരിക്കുകയും ചെയ്ത് ബസില്‍ നിന്ന് ഇറക്കിവിടുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി.

വിവിധ ജില്ലകളില്‍ മഴയ്ക്കു സാധ്യത. ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയത്.

സംസ്ഥാനത്തു വയോജന കമ്മീഷന്‍ രൂപീകരിക്കുമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു. അന്താരാഷ്ട്ര വയോജനദിന സംസ്ഥാനതല പരിപാടികള്‍ തൃശൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഡോ. എം. ലീലാവതി, ഗായകന്‍ പി. ജയചന്ദ്രന്‍ എന്നിവര്‍ക്ക് ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരം മന്ത്രി സമ്മാനിച്ചു.

ആരോഗ്യ മേഖലയില്‍ 97.77 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആയുര്‍വേദം, ഹോമിയോ ഉള്‍പെടെയുള്ള ആയുഷ് മേഖലയില്‍ മൂന്നിരിട്ടിയോളം തുക വര്‍ധിപ്പിച്ചെന്നു മന്ത്രി പറഞ്ഞു.

കുഴിമന്തിയെന്ന പേരു ഭക്ഷണത്തിനു യോജിച്ചതല്ലെന്നാണു താന്‍ ഉദ്ദേശിച്ചതെന്ന് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍. കുഴിമന്ത്രി ഇഷ്ടമല്ലെന്നു പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഏകാധിപതിയായാല്‍ ആദ്യം നിരോധിക്കുന്ന വാക്ക് കുഴിമന്തി ആയിരിക്കു’മെന്ന ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരിക്കേയാണ് വിശദീകരണം.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വശത്താക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗും മത്സരിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഎമ്മാണ് ആദ്യം രംഗത്തു വന്നത്. ഇപ്പോള്‍ മുസ്ലീം ലീഗും അവരെ പാര്‍ട്ടിയില്‍ ചേര്‍ക്കുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

റാന്നി പള്ളിക്കല്‍ മുരിപ്പില്‍ റബര്‍തോട്ടത്തില്‍ അസ്ഥികൂടം. തൊഴിലുറപ്പ് തൊഴിലാളികള്‍ റബര്‍ കാട് തെളിക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. സമീപത്തു വസ്ത്രങ്ങളും കണ്ടെത്തി. മൂന്നു മാസം മുമ്പ് കാണാതായ ഇടക്കുളം സ്വദേശി സുധാകരന്റെ മൃതദേഹമാണെന്നു സംശയിക്കുന്നതായി പൊലീസ്.

ആലപ്പുഴ ചേര്‍ത്തലയിൽ പൂജ നടത്താമെന്നു പറഞ്ഞ് സ്ത്രീയെ മയക്കുമരുന്നു കൊടുത്ത് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്കു ജാമ്യമില്ല. പൂജാരിയായ കൈലാസിന്റെ ജാമ്യാപേക്ഷ തൃശൂര്‍ ജില്ല സെഷന്‍സ് കോടതി തള്ളി. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ തോക്കു ചൂണ്ടി മോഷണത്തിനു ശ്രമിച്ച കേസിലെ പ്രതികളില്‍ ഒരാള്‍ ഉത്തര്‍പ്രദേശില്‍ പിടിയില്‍. ഷമീം അന്‍സാരിയെയാണ് കേരള പൊലീസ് പിടികൂടിയത്.

തമിഴ്നാട്ടിലെ മധുര സെന്‍ട്രല്‍ ജയിലില്‍നിന്നും 25 വര്‍ഷം മുമ്പ് പരോളിലിറങ്ങി മുങ്ങിയ പ്രതിയെ ഇടുക്കിയില്‍നിന്നു പിടികൂടി. തമിഴ്നാട് ഉസിലെപെട്ടി സ്വദേശി വെള്ളച്ചാമിയാണ് പിടിയിലായത്. ഇരട്ടക്കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഇയാള്‍.

ചരക്കു സേവന നികുതി വരുമാനം 26 ശതമാനം വര്‍ധിച്ച് 1.47 ലക്ഷം കോടി രൂപയായി. തുടര്‍ച്ചയായ ഏഴാം മാസമാണ് ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയ്ക്കു മുകളിലെത്തുന്നത്. ഓഗസ്റ്റില്‍ വരുമാനം 1.43 ലക്ഷം കോടി രൂപയായിരുന്നു.

ചീറ്റയ്ക്കു വിശേഷം. ഈയിടെ നമീബിയയില്‍നിന്ന് എത്തിച്ച ചീറ്റകളില്‍ ഒന്ന് ഗര്‍ഭിണിയാണെന്നു റിപ്പോര്‍ട്ട്. ആശ എന്ന ചീറ്റപ്പുലിയാണ് ഗര്‍ഭലക്ഷണങ്ങള്‍ പ്രകടമാക്കിയതെന്ന് സംരക്ഷണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിധി കിട്ടാന്‍ തമിഴ്നാട്ടില്‍ നരബലി. കൃഷ്ണഗിരി ജില്ലയിലെ തേങ്കനിക്കോട്ടാണ് മന്ത്രവാദി കര്‍ഷകനെ പൂജക്കിടെ തലക്കടിച്ചു കൊന്നത്. കൊളമംഗലത്തിനടുത്ത് കര്‍ഷകനായ ലക്ഷ്മണനെയാണു കൊലപ്പെടുത്തിയത്. മൃതദേഹത്തിനു സമീപം ആഭിചാര ക്രിയകള്‍ നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു.

ദേശീയ ഗെയിംസില്‍ വനിതകളുടെ 400 മീറ്റര്‍ റിലേയില്‍ കേരളത്തിനു സ്വര്‍ണം. ഫോട്ടോഫിനിഷില്‍ തമിഴ്നാടിനെ പിന്നിലാക്കിയാണു കേരളത്തിന്റെ സ്വര്‍ണ നേട്ടം. കേരളത്തിലെ ഉറച്ച സ്വര്‍ണ മെഡല്‍ പ്രതീക്ഷയായിരുന്ന ലോങ് ജമ്പ് താരം ശ്രീശങ്കറിന്റെ മെഡല്‍ നേട്ടം വെള്ളിയിലൊതുങ്ങി. ഈ ഇനത്തിലെ വെങ്കലം കേരളത്തിന്റെ മുഹമ്മദ് അനീസ് യഹ്യക്കാണ്.

ജിയോഫോണിന്റെ 5ജി ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചില്ലെങ്കിലും ഹാന്‍ഡ്‌സെറ്റിന്റെ പ്രത്യേകതകള്‍ ഇതിനകം തന്നെ ഓണ്‍ലൈനില്‍ ശ്രദ്ധേയമായി തുടങ്ങി. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, വരാനിരിക്കുന്ന ജിയോഫോണ്‍ 5ജിയില്‍ 4ജിബി റാമും 32ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജും പെയറാക്കിയ സ്നാപ്ഡ്രാഗണ്‍ 480 സോക് ആണ് ഉണ്ടാകുക. 5ജി ഫോണുകള്‍ക്ക് ആന്‍ഡ്രോയിഡ് 12ലും പ്രവര്‍ത്തിക്കാന്‍ കഴിയും. 90ഹെര്‍ട്സ് റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ അവതരിപ്പിക്കുമെന്നും പറയപ്പെടുന്നു. വരാനിരിക്കുന്ന ജിയോഫോണ്‍ 5 ജിയുടെ വില 12,000 രൂപയ്ക്ക് അകത്തായിരിക്കും.

യൂട്യൂബ് ഷോര്‍ട്ട് വീഡിയോകളില്‍ നിന്ന് ഇനി കണ്ടന്റ് ക്രിയേറ്റേഴ്സിന് പണം കൊയ്യാന്‍ സാധിക്കും. ഈയിനത്തില്‍ വലിയൊരു പ്രതിഫല വാഗ്ദാനമാണ് യൂട്യൂബ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഷോര്‍ട്ട് വീഡിയോകളില്‍ പരസ്യം ഉള്‍പ്പെടുത്തുകയും അങ്ങനെ ലഭിക്കുന്ന വരുമാനത്തിന്റെ 45 ശതമാനം കണ്ടന്റ് ക്രിയേറ്റേഴസിന് നല്‍കുമെന്നാണ് യൂട്യൂബ് അറിയിച്ചിരിക്കുന്നത്. നിലവില്‍ കുറഞ്ഞത് 1,000 സബ്സ്‌ക്രൈബേഴ്സും 4,000 വാച്ച് അവേഴ്സുമുള്ള വീഡിയോ ക്രിയേറ്റേഴ്സിന് മാത്രമാണ് മോണറ്റൈസേഷന്‍ മുഖേന യൂട്യൂബില്‍ നിന്നും വരുമാനം ലഭിക്കുന്നത്. 2023 മുതലായിരിക്കും യൂട്യൂബ് ഷോര്‍ട്ട്സിനും മോണറ്റൈസേഷന്‍ ബാധകമാകുക. ഇതിനായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും യൂട്യൂബ് പുറത്തു വിട്ടിട്ടുണ്ട്. 90 ദിവസത്തിനുള്ളില്‍ 1,000 സബ്സ്‌ക്രൈബേഴ്സും 10 മില്ല്യണ്‍ വ്യൂസും നേടുന്നവര്‍ക്കായിരിക്കും യൂട്യൂബ് ഷോര്‍ട്ട്സ് വഴി വരുമാനമുണ്ടാക്കാനാകുക.

ദുല്‍ഖര്‍ സൽമാൻ നായകനാകുന്ന പാന്‍ ഇന്ത്യന്‍ സിനിമയാണ് ‘കിംഗ് ഓഫ് കൊത്ത’. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം അടുത്തിടെയാണ് തുടങ്ങിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ ഒരുക്കുന്ന കിംഗ് ഓഫ് കൊത്തയുടെ രചന അഭിലാഷ് എന്‍ ചന്ദ്രനാണ് നിര്‍വ്വഹിക്കുന്നത്. ഐശ്വര്യ ലക്ഷ്മി ചിത്രത്തില്‍ നായികയാകുന്നു. മാസ് ഗ്യാങ്സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്ണയും ഒരു പ്രധാന കഥാപാത്രമായി എത്തും.

മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കളില്‍ ഒരാളായ ഹീറോ മോട്ടോകോര്‍പ്പ്, ഈ വര്‍ഷത്തെ ഉത്സവ സീസണിന്റെ തുടക്കത്തോടാനുബന്ധിച്ച്, ഗ്രാന്‍ഡ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫ് ട്രസ്റ്റായ ഹീറോ ഗിഫ്റ്റ് അവതരിപ്പിച്ചു. വാഹന ധനസഹായത്തിന് യോഗ്യത നേടുന്നതിന് ഉപഭോക്താക്കള്‍ അവരുടെ ആധാര്‍ കാര്‍ഡ് മാത്രം ഹാജരാക്കിയാല്‍ മതി.

Back to top button
error: