CrimeNEWS

17കാരിയെ മയക്കുമരുന്ന് നൽകി ഒയോ റൂമിൽ കൂട്ടബലാത്സംഗം ചെയ്തു, രണ്ട് പേര്‍ പിടിയിൽ

ഹൈദരാബാദ് : ഹൈദരാബാദിൽ 17 കാരിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു. ഒയോ റൂമിൽ വച്ചാണ് രണ്ട് പേര്‍ ചേര്‍ന്ന് മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചത്. ദബീര്‍പുര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സെപ്തംബര്‍ 13 ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പ്രതികളും ആക്രമിക്കപ്പെട്ട പെൺകുട്ടിയും ഒരേ നാട്ടുകാരാണെന്നും ഇവര്‍ക്ക് പരസ്പരം അറിയാമെന്നും പൊലീസ് പറഞ്ഞു.

18 ഉം 26 ഉം വയസ്സുള്ള രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി ഒയോ റൂമിൽ വച്ച് മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നാലെ സംഭവം പുറത്തറിയുമെന്ന് ഭയന്ന് ഇവര്‍ രക്ഷപ്പെട്ടു. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടി. പെൺകുട്ടിയെ വൈദ്യപരിശോധന നടത്തിയെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം മൂന്നര വയസ്സുകാരിയെ സ്കൂൾ ബസ് ഡ്രൈവര്‍ വാഹനത്തിനുള്ളിൽ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് കണ്ണില്ലാത്ത ഈ ക്രൂരത നടന്നത്. സംഭവം നടക്കുമ്പോൾ വാഹനത്തിൽ കുട്ടികളുടെ ആയയും ഉണ്ടായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

സംഭവത്തിൽ ബസ് ഡ്രൈവറെയും ആയയായ സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആക്രമണം നടന്നത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് ആയയെയും പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം പുറത്തെത്താതിരിക്കാൻ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് നീക്കം നടന്നതായി ആരോപണം ഉയരുന്നുണ്ട്. ഇതിന് പിന്നാലെ ബസ് ഡ്രൈവറുടെ വീട് അധികൃതര്‍ പൊളിച്ച് നീക്കി. അനധികൃതമായി നിര്‍മ്മിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ നേതൃത്വത്തിൽ വീട് പൊളിക്കൽ നടന്നത്.

Back to top button
error: