കോട്ടയം:മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം പെരുകാവ് സ്വദേശി ബിജു കുമാറിന്റെ (44) അവയവങ്ങള്‍ ദാനം ചെയ്യാൻ സന്നദ്ധരായി കുടുംബാംഗങ്ങൾ.മലയാള മനോരമയില്‍ ഡിടിപി ഓപ്പറേറ്ററായിരുന്നു ബിജു കുമാര്‍.
അതേസമയം ഒരു മാധ്യമ സ്ഥാപനത്തിലെ പ്രവര്‍ത്തകന്റെ വിയോഗത്തില്‍ അവയവദാനത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് അതിനായി കുടുംബം മുന്നോട്ട് വന്നത് വളരെ വലിയ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
ഏറെ വിഷമാവസ്ഥയിലും അവയവദാനത്തിന് മുന്നോട്ടുവന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒരു പോലെ പ്രകീര്‍ത്തിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
നാലു ദിവസം മുന്‍പാണ് ബിജുവിന് ഹൃദയാഘാതം സംഭവിച്ചത്. ഉടന്‍ തന്നെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടന്നുവരുന്നത്. ഭാര്യ : മീര. ഏക മകള്‍ ശ്രീനന്ദന പട്ടം സെന്റ് മേരീസ് സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.