KeralaNEWS

വീട്ടിലൊരു കോഴിക്കൂട് ; ആദായം മാത്രമല്ല,വളവുമാണ്

വീട്ടിലൊരു കോഴിക്കൂട് പണ്ടുകാലം മുതലേ മലയാളികള്‍ പരമ്പരാഗതമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന രീതിയാണ്. ഇറച്ചിയും മുട്ടയും ലഭിക്കുന്നതിനോടൊപ്പം ഇതൊരു നല്ല വരുമാന മാര്‍ഗം കൂടിയായിരുന്നു. എന്നാല്‍ ജീവിതം തിരക്കുപിടിച്ചതായതോടെ കോഴിയും കൂടുമെല്ലാം പടിക്ക് പുറത്തായി.എന്നാൽ അടുത്തിടെ പച്ചക്കറിയുടെ കാര്യത്തില്‍ മാറിചിന്തിക്കാന്‍ തുടങ്ങിയതു പോലെ കോഴി വളര്‍ത്താനും ഇപ്പോൾ മലയാളികൾ കൂടുതൽ തയാറാവുന്നുണ്ട്.

നാലോ – അഞ്ചോ കോഴികളെ വളര്‍ത്താന്‍ പറ്റുന്ന ചെറിയ കൂട് നമ്മുടെ വീടിനോടു ചേര്‍ന്ന് നമുക്ക് തന്നെ തയാറാക്കാവുന്നതേയുള്ളൂ. സ്ഥലപരിമിതിയുള്ളവര്‍ക്കും ചെലവു കുറഞ്ഞ രീതിയില്‍ കോഴികളെ  വളര്‍ത്താമെന്നതേയുള്ളു.വീടിന്റെ പുറക് വശമാണ് കോഴിക്കൂട് സ്ഥാപിക്കാന്‍ നല്ലത്. പരമാവധി കാലിയായിക്കിടക്കുന്ന സ്ഥലം തന്നെ ഇതിനായി തെരഞ്ഞെടുക്കാം. തറ നിരപ്പില്‍ നിന്ന് അല്‍പ്പം ഉയര്‍ന്നു വേണം കൂട് സ്ഥാപിക്കാന്‍. ജിഐ പൈപ്പ് കൊണ്ട് നാല് കാലുകള്‍ കുഴിച്ചിട്ടോ, നിരപ്പായ സ്ഥലത്ത് വെച്ചോ അതില്‍ കണ്ണി അകലം കുറഞ്ഞ നെറ്റുകള്‍ വെല്‍ഡ് ചെയ്ത് നാല് വശങ്ങളും അടച്ച് ഉറപ്പുള്ളതാക്കണം. ഒന്ന് – രണ്ട് വാതിലുകളും വെല്‍ഡ് ചെയ്ത് പിടിപ്പിക്കണം. കൂട് നനയാതിരിക്കാന്‍ ആസ്പറ്റോസുകൊണ്ടോ മറ്റു ഷീറ്റു കൊണ്ടോ മേല്‍ക്കൂര തയ്യാറാക്കാം.
ഇങ്ങനെ ചെയ്യുമ്പോൾ സ്ഥല സൗകര്യം കൂടി നോക്കി കൂടുകള്‍ രണ്ടോ മൂന്നോ തട്ടുകളാക്കി നിര്‍മ്മിച്ച് വേണം കോഴികളെ വളര്‍ത്താൻ. കൂടിന്റെ വലുപ്പം അനുസരിച്ചു വളര്‍ത്തുന്ന കോഴികളുടെ എണ്ണം നിജപ്പെടുത്തണം. പ്രത്യേകിച്ച് അഴിച്ചു വിടാതെ വളര്‍ത്തുമ്പോള്‍ കോഴികള്‍ക്ക് ഭക്ഷണവും വെള്ളവും കൊടുക്കാന്‍ കൂട്ടില്‍ തന്നെ പാത്രങ്ങള്‍ ഒരുക്കണം. ഇത്തരം പാത്രങ്ങള്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങാന്‍ കിട്ടും.എപ്പോഴും കൂട്ടില്‍ വെള്ളം ലഭ്യമാക്കണം.കോഴിക്കാഷ്ടം ആഴ്ച്ചയിലൊരിക്കല്‍ എടുത്തു മാറ്റാന്‍ സംവിധാനമൊരുക്കണം. ഇതിനായി ഷീറ്റുകള്‍ മുറിച്ച് അതിന് മുകളില്‍ മരമില്ലില്‍ നിന്നും കിട്ടുന്ന ഈര്‍ച്ചപ്പൊടി വിതറാം. ഇതില്‍ വീഴുന്ന കോഴി കാഷ്ടം ഈര്‍ച്ചപ്പൊടിയോടെ എടുത്ത് മാറ്റി പച്ചക്കറികള്‍ക്കും മറ്റു വിളകള്‍ക്കും വളമായി ഉപയോഗിക്കാവുന്നതേയുള്ളൂ. കോഴി കാഷ്ടത്തിന് ചൂട് കൂടുതലായതുകൊണ്ട് നന്നായി തണുത്തതിന് ശേഷം മാത്രമേ പച്ചക്കറികള്‍ക്ക് വളമായി ഉപയോഗിക്കാവൂ. കൂട് വൃത്തിയുള്ളതും വായുസഞ്ചാരമുള്ളതുമാണന്ന് ഉറപ്പാക്കണം, പ്രത്യേകിച്ച് നഗരങ്ങളില്‍ കോഴിയേ വളര്‍ത്തുന്നവര്‍.
 മേല്‍പ്പറഞ്ഞ തരം കൂടുകള്‍ തയാറാക്കാന്‍ വെല്‍ഡര്‍മാരുടെ സഹായം തേടിയാല്‍ സ്ഥലത്തിന്റെ ലഭ്യത അനുസരിച്ച് മികച്ച കൂടുകള്‍ അവര്‍ തയ്യാറാക്കിതരും.വരാന്തയില്‍ വയ്ക്കുന്ന തരത്തിലുള്ള ചെറിയ കൂടുകളും ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. 4 അടി നീളവും 3 അടി വീതിയും 2 അടി ഉയരവും ഉള്ള ഇത്തരം കൂടുകളില്‍ അഞ്ച് – ആറ് കോഴികളെ വളര്‍ത്താം. മുകളില്‍ ആദ്യം പറഞ്ഞ കൂട് കോഴികളെ പുറത്ത് വിടാതെ വളര്‍ത്താന്‍ പറ്റുന്നതാണ്. അതു കൊണ്ട് തന്നെ സ്ഥല പരിമിധിയുള്ളവര്‍ക്ക് വീടിന്റെ ടെറസിലും കൂട് വെച്ച് കോഴികളെ വളര്‍ത്താം. ഈ രീതിയില്‍ ചെയ്യുമ്പോള്‍ ടെറസിലെ ചൂട് നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നു മാത്രം.

വളർത്താനായി കോഴികളെ വാങ്ങുമ്പോൾ
നാടന്‍ ഇനങ്ങള്‍ക്കു പുറമേ ഗ്രാമപ്രിയ, ഗ്രാമ ശ്രീ, ഗ്രാമലക്ഷ്മി, ഗിരിരാജ, വന രാജ, കലിംഗ ബ്രൗണ്‍ തുടങ്ങിയ ഉല്‍പ്പാദനശേഷി കൂടിയ കോഴികളെയും തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കിയ 7-8 ആഴ്ച പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തുന്നതാണ് നല്ലത്. പറമ്പില്‍ സ്വതന്ത്രമായി വിട്ടു വളര്‍ത്താന്‍ പറ്റിയാല്‍ ഇവ ചിക്കി നടന്നു തീറ്റ ശേഖരിക്കും. ഇതിനു പുറമേ ഭക്ഷ്യാവശിഷ്ടങ്ങള്‍, കൊത്തിയരിഞ്ഞ വാഴക്കന്ന്, വാഴത്തട, മുരിങ്ങയില, അസോള എന്നിവയും തീറ്റയായി നല്‍കാം. ഒരു കോഴിക്ക് ഒരു ദിവസം 100 ഗ്രാം തീറ്റ എന്ന അളവില്‍ കണക്കാക്കാം. ഇതിന്റെ കാല്‍ ഭാഗം സമീകൃത തീറ്റയായി നല്‍കിയാല്‍ മുട്ടയുല്‍പാദനം വര്‍ദ്ധിക്കും.
കോഴി വസന്ത വേനല്‍കാലത്ത് സാധാരണയായി കണ്ടു വരുന്ന രോഗമാണ്. വെള്ള നിറത്തിലുള്ള കാഷ്ടം, തൂങ്ങിപ്പിടിച്ച് നില്‍ക്കല്‍, തീറ്റ തിന്നാതിരിക്കല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. രോഗ ബാധയില്ലാതാക്കാന്‍ പ്രതിരോധ കുത്തിവയ്പ്പ് കൃത്യമായി കൊടുക്കണം. അഞ്ച് ദിവസം പ്രായത്തിലും ആറ്, ഏഴ് ആഴ്ച പ്രായത്തിലുമാണ് കുത്തിവെപ്പ് നല്‍കേണ്ടത്. രണ്ടു മാസത്തിലൊരിക്കല്‍ വിരമരുന്ന് നല്‍കണം. 18-20 ആഴ്ച പ്രായമാകുമ്പോള്‍ മുട്ടയിടല്‍ ആരംഭിക്കും. ഉല്‍പ്പാദനക്ഷമത കൂടിയ കോഴികള്‍ പ്രതിവര്‍ഷം ഏകദേശം 150 മുതല്‍ 200 വരെ മുട്ടകള്‍ ഇടും.

Back to top button
error: