CrimeNEWS

പൊലീസുകാരനെ വെടിവെച്ച് ശേഷം മുങ്ങിയിട്ട് 20 വര്‍ഷം; ഒടുവില്‍ മുന്‍ എംഎല്‍എ അറസ്റ്റില്‍

പാറ്റ്‌ന: രണ്ടു ദശാബ്ദങ്ങളായി പൊലീസിനെ കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന ബിഹാര്‍ മുന്‍ എംഎല്‍എ രഞ്ജന്‍ തിവാരി അറസ്റ്റില്‍. ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിക്ക് സമീപം റക്‌സൗളില്‍ വച്ചാണ് രഞ്ജന്‍ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥന് നേര്‍ക്ക് വെടിയുതിര്‍ത്തതിന് ഉത്തര്‍ പ്രദേശ് പൊലീസാണ് രഞ്ജനെതിരെ കേസ് എടുത്തിരുന്നത്.

ഒരുപാട് അന്വേഷണങ്ങള്‍ക്ക് ശേഷവും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ പിടികൂടുന്നവര്‍ക്ക് 25,000 രൂപയുടെ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശ് – ബിഹാര്‍ പൊലീസ് നടത്തിയ സംയുക്ത നീക്കത്തിലാണ് എംഎല്‍എ അറസ്റ്റിലായത്. ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ഗോവിന്ദ് ഗഞ്ച് മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എംഎല്‍എയാണ് രഞ്ജന്‍. 1998ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ വച്ചാണ് മുന്‍ എംഎല്‍എ പൊലീസ് ഉദ്യോഗസ്ഥന് നേര്‍ക്ക് വെടിവെച്ചത്. ഇതിന് ശേഷം രക്ഷപ്പെട്ട എംഎല്‍എ കഴിഞ്ഞ രണ്ട് രണ്ടു ദശാബ്ദങ്ങളായി ഒളിവില്‍ കഴിയുകയായിരുന്നു. രഞ്ജനെ ഉത്തര്‍ പ്രദേശ് പൊലീസിന് കൈമാറിയെന്ന് ഈസ്റ്റ് ചമ്പാരന്‍ പൊലീസ് സൂപ്രണ്ട് കുമാര്‍ ആശിഷ് പറഞ്ഞു. മുന്‍ എംഎല്‍എക്കെതിരെ ബിഹാറില്‍ രജിസ്റ്റര്‍ ചെയ്ത് കേസുകളും പരിശോധിച്ച് വരികയാണ്. റക്‌സൗള്‍ വഴി രഞ്ജന്‍ തിവാരി നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമം നടത്തുകയായിരുന്നുവെന്ന് റക്‌സൗള്‍ പൊലീസ് അഡീഷണല്‍ സൂപ്രണ്ട് ചന്ദ്ര പ്രകാശ് അറിയിച്ചു.

Back to top button
error: