NEWS

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീടിന് നേരേ പെട്രോള്‍ ബോംബേറ്; വാക്കുതര്‍ക്കമെന്ന് പോലീസ്, പിന്നില്‍ മയക്കുമരുന്ന് മാഫിയയെന്ന് സി.പി.എം.

കോഴിക്കോട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ കോഴിക്കോട്ട് പെട്രോള്‍ ബോംബേറ്. ഡിവൈഎഫ്‌ഐ വെള്ളിമാടുകുന്ന് യൂണിറ്റ് കമ്മിറ്റി അംഗം സന്ദീപിന്റെ വീടിന് നേരെ ആണ് ആക്രമണമുണ്ടായത്. മയക്ക് മരുന്ന് ഉപയോഗത്തെ എതിര്‍ത്തതിന്റെ പേരിലാണ് അക്രമണം ഉണ്ടായതെന്ന് സിപിഎം ആരോപിച്ചു.

സന്ദീപിന്റെ വെള്ളിമാടുകുന്ന് ഇരിയാന്‍ പറമ്പിലുള്ള വീടിന് നേരെയാണ് ഒരു സംഘം പെട്രോള്‍ ബോംബെറിഞ്ഞത്. ബോംബേറില്‍ സിറ്റൗട്ടിലുണ്ടായിരുന്ന കസേരയ്ക്കും വസ്ത്രങ്ങള്‍ക്കും തീ പിടിച്ചു. വീട്ടുകാര്‍ ഇറങ്ങി വന്നപ്പോഴേക്കും സംഘം ഓടി രക്ഷപ്പെട്ടു.

നാട്ടുകാരായ ചിലര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിനെത്തുടര്‍ന്നുള്ള പ്രശ്‌നമാണിതെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ചേവായൂര്‍ പൊലീസ് അറിയിച്ചു. എന്നാല്‍ മയക്ക് മരുന്ന് മാഫിയക്കെതിരായി പ്രദേശത്ത് ജാഗ്രതാ സമിതിക്ക് രൂപം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്. ഇക്കാര്യത്തില്‍ ശക്തമായ നടപടി വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

Back to top button
error: