NEWS

ഗുരുവായൂരപ്പൻ കാത്തു !!

ത്യാവശ്യമായി അഞ്ച് ലക്ഷം രൂപ വേണം.യാതൊരു നിവൃത്തിയുമില്ല.മകളെ നഴ്സിങ്ങിന് ചേർക്കാനാണ്.കോവിഡ് ഏൽപ്പിച്ച പരിക്കിൽ നിന്നും ഇനിയും മോചിതനായിട്ടില്ല.അവസാനം
എന്റെ പാട്ട കാറ് വിൽക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.ഇടയ്ക്കൊക്കെ പിണങ്ങി വഴിയിൽ കിടക്കുമെങ്കിലും ആകെയുള്ള സഞ്ചാര സ്വാതന്ത്ര്യമാണ്!
വിവരം പബ്ലിഷ് ചെയ്തു.പലരും വന്നു,കണ്ടു,കേട്ടു, എന്തൊക്കെയോ പിറുപുറുത്ത് മടങ്ങി.ഞാൻ നിരാശയുടെ പൂപ്പൽ പിടിച്ച മനസ്സുമായി ഉമ്മറക്കോലായിൽ കുന്തിച്ചിരുന്ന് വീണ്ടും വീണ്ടും കണക്ക് കൂട്ടിക്കൊണ്ടേയിരുന്നു.മാക്സിമം വില ഒരു ലക്ഷം.അതിനപ്പുറത്തേക്ക് നീങ്ങുന്നതേയില്ല.എനിക്കാണെങ്കിൽ അഞ്ച് ലക്ഷം അത്യാവശ്യവും.
 ഒരെത്തും പിടിയും കിട്ടുന്നില്ല.
അപ്പോഴാണ് ഒരു ബുദ്ധി തോന്നിയത്.മല മുഹമ്മദിന്റെ അടുത്തേക്ക് വന്നില്ലെങ്കിൽ മുഹമ്മദ് മലയുടെ അടുത്തേക്ക് പോകണം.
നാട്ടിലെ പണക്കാരനായ മത്തായിച്ചന്റെ വീട്ടിലേക്ക് ഞാൻ എന്റെ കാർ വിട്ടു.കാര്യം അവതരിപ്പിച്ചു.കാർ വിൽക്കാനാണ്.അഞ്ച് ലക്ഷം രൂപയുടെ ആവശ്യമുണ്ട്.
“ഈ പാട്ടക്കോ… പരമാവധി എൺപതിനായിരം കിട്ടും !!!”
മത്തായിച്ചന്റെ ആ പറച്ചിൽ എനിക്കങ്ങോട്ട് സുഖിച്ചില്ല.
“5 ലക്ഷത്തിന് ഈ കാർ വിറ്റ് കാണിച്ചു തരട്ടെ”. ഞാൻ വിട്ടില്ല.
മത്തായിച്ചൻ അട്ടഹസിച്ചുചിരിച്ച് എന്റെ വാശികൂട്ടി.
“5 ലക്ഷത്തിന് ഈ വണ്ടി വിറ്റ് കാണിച്ചാൽ എനിക്കെന്ത് തരും?”
“ബെറ്റ് വെച്ചോ. 5 ലക്ഷം എന്റെ വക!!”
മത്തായിച്ചൻ പണക്കാരനും പിശുക്കനുമാണെങ്കിലും വാക്കിന് വിലയുള്ള മനുഷ്യനാണ്.ആ  പ്രതീക്ഷിയിലാണ് കാറുമായി ഞാൻ അങ്ങോട്ടേക്ക് പോയതും.നട്ടുബോൾട്ടിൽ ഓടുന്ന സാധനമാണ്.നട്ടുബോൾട്ട് പലതും ഊരിപ്പോയതുമാണ്.അഞ്ച് ലക്ഷം കിട്ടിയില്ലെങ്കിലും കുറഞ്ഞത് ഒരു
3 ലക്ഷം…!!
“ആട്ടെ.പറഞ്ഞ വിലയ്ക്ക് വിറ്റില്ലെങ്കിൽ നീ എനിക്കെന്ത് ഇങ്ങോട്ട് തരും രമേശാ ?”
“കാറ് വിറ്റുകിട്ടുന്ന കാശ് മുഴുവൻ…’
 അടുത്ത ദിവസം ഞാനെന്റെ കാർ ഗുരുവായൂരപ്പന് കാണിക്കയായി സമർപ്പിച്ചു.ഒരാഴ്ചയ്ക്കുള്ളിൽ കാർ ലേലം പോയത് എട്ടുലക്ഷം രൂപയ്ക്ക് !!!
എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം!! ഒരാറ് ലക്ഷമെങ്കിലും മത്തായിച്ചയനോട് ബെറ്റ് വയ്ക്കേണ്ടതായിരുന്നു.യേത് !!!

Back to top button
error: