Kerala

ഇടുക്കി പൊന്മുടിയിലെ ഭൂമി: നോട്ടീസ് കാലാവധി കഴിഞ്ഞിട്ടും ഉടമസ്ഥത സംബന്ധിച്ച രേഖകള്‍ കെ.എസ്.ഇ.ബി. ഹാജരാക്കിയില്ല

ഇടുക്കി: പൊന്മുടി അണക്കെട്ടിനോട് ചേര്‍ന്ന് ഹൈഡല്‍ ടൂറിസത്തിന് പാട്ടത്തിന് നല്‍കിയ ഭൂമി സംബന്ധിച്ച രേഖകള്‍ നോട്ടീസ് കാലാവധി കഴിഞ്ഞിട്ടും കെ.എസ്.ഇ.ബി. ഹാജരാക്കിയില്ല. പുറമ്പോക്ക് ഭൂമി നിയമ വിരുദ്ധമായി കൈമാറിയത് വിവാദമായതിനെ തുടര്‍ന്നാണ് രേഖകള്‍ ഹാജരാക്കാന്‍ റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയത്. പൊന്മുടി അണക്കെട്ടിനോട് ചേര്‍ന്ന് കെ.എസ്.ഇ.ബിയുടെ കൈവശമുള്ള 21 ഏക്കര്‍ സ്ഥലമാണ് ഹൈഡല്‍ ടൂറിസം പദ്ധതിക്കായി രാജാക്കാട് സര്‍വീസ് സഹകരണ ബാങ്കിന് കൈമാറിയത്. ഇതില്‍ റവന്യൂ പുറമ്പോക്ക് ഭൂമിയുമുണ്ടെന്ന് 2019 ല്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വാദം.

തുടര്‍ന്ന് രേഖകള്‍ ഹാജരാക്കാന്‍ ഭൂരേഖ തഹസില്‍ദാര്‍ നോട്ടീസ് നല്‍കി. കെ.എസ്.ഇ.ബിയുടെ കല്ലാര്‍കുട്ടിയിലെ ജനറേഷന്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും ഡാം സുരക്ഷ വിഭാഗത്തിലെ പാംബ്ല എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും രാജാക്കാട് സര്‍വീസ് സഹകരണ ബാങ്കിനുമാണ് നോട്ടീസ് നല്‍കിയത്. പതിനഞ്ചു ദിവസത്തികം ഹാജരാക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ സമയ പരിധി കഴിഞ്ഞിട്ടും കെ.എസ്.ഇ.ബി. രേഖകളൊന്നും കൈമാറിയില്ല. പദ്ധതി നടപ്പാക്കാന്‍ കേരള ഹൈഡല്‍ ടൂറിസം സെന്ററുമായി ഉണ്ടാക്കിയ കരാറിന്റെ പകര്‍പ്പ് മാത്രം ബാങ്ക് കൈമാറി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാടി ഭൂരേഖ തഹസില്‍ദാര്‍ തുടര്‍നടപടികള്‍ക്കായി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

കളക്ടറുടെ ഉത്തരവ് കിട്ടിയ ശേഷം സര്‍വേ നടപടികളുമായി മുന്നോട്ടു പോകാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. പൊന്മുടി അണക്കെട്ട് നിര്‍മ്മാണത്തിനായാണ് ഭൂമി കൈമാറിയത്. വിലകൊടുത്തു വാങ്ങിയ ഭൂമി അല്ലാത്തതിനാല്‍ കെഎസ്ഇബിക്ക് ഈ സ്ഥലം മറ്റൊരാള്‍ക്ക് കൈമാറാനാകില്ലെന്നാണ് റവന്യൂ വകുപ്പിന്റെ നിലപാട്. ഭൂമി തങ്ങളുടേതാണെന്ന് തെളിയിക്കാന്‍ കെ.എസ്.ഇ.ബിക്ക് കഴിയാത്തതിനാല്‍ ഇത് തിരികെ ഏറ്റെടുക്കാനുള്ള നടപടിയുണ്ടായേക്കും. സ്ഥലത്ത് പരിശോധന നടത്താന്‍ എത്തിയ റവന്യൂ സര്‍വേ സംഘത്തെ കഴിഞ്ഞ മാസം ബാങ്ക് പ്രസിഡന്റ് വി.എ. കുഞ്ഞുമോന്‍ തടഞ്ഞിരുന്നു. മുന്‍കൂട്ടി അറിയിച്ചില്ലെന്ന കാരണം പറഞ്ഞാണ് തടഞ്ഞത്. ഇതേ തുടര്‍ന്നാണ് രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയത്.

 

Back to top button
error: