IndiaNEWS

ജഡ്ജി വിരമിച്ചു; മുല്ലപ്പെരിയാര്‍ കേസുകള്‍ ഇനി പരിഗണിക്കുക സുപ്രീംകോടതിയുടെ പുതിയ ബെഞ്ച്

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ ഇനി പരിഗണിക്കുക സുപ്രീംകോടതിയുടെ പുതിയ ബെഞ്ച്. നേരത്തെ ഹര്‍ജി പരിഗണിച്ചിരുന്ന ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ വിരമിച്ചതിനെ തുടര്‍ന്നാണ് നടപടി. മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍ ജസ്റ്റിസ് എം.ആര്‍. ഷായുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് എം.വി. രമണ അധ്യക്ഷനായ ബെഞ്ച് രജിസ്ട്രിയോട് നിര്‍ദ്ദേശിച്ചു.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ജോ. ജോസഫ്, അജയ് ബോസ് എന്നീ വ്യക്തികളും സേവ് കേരള ബ്രിഗേഡ്, പെരിയാര്‍ പ്രൊട്ടക്ഷന്‍ മൂവമെന്റ്, എന്നീ സംഘടനകളും നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളത്.
ഇതില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച തങ്ങളുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സേവ് കേരള ബ്രിഗേഡ് എന്ന സംഘടനയുടെ അഭിഭാഷകന്‍ വില്‍സ് മാത്യൂസ് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ഹര്‍ജികള്‍ ജസ്റ്റിസ് എം.ആര്‍.ഷാ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഹര്‍ജി എന്ന് പരിഗണിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച വിഷയങ്ങളില്‍ മേല്‍നോട്ട സമിതിക്ക് പൂര്‍ണാധികാരം നല്‍കി നേരത്തെ ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിറക്കിയിരുന്നു. പാര്‍ലമെന്റ് പാസാക്കിയ ഡാം സുരക്ഷാ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള, ദേശീയ ഡാം സുരക്ഷ അതോറിറ്റിയില്‍ നിക്ഷിപ്തമായ അധികാരങ്ങളാണ് മേല്‍നോട്ട സമിതിക്ക് സുപ്രീം കോടതി കൈമാറിയത്.

Back to top button
error: