അധികാരത്തില്‍ എത്തിയാല്‍ മുനമ്പം പ്രശ്‌നം 10 മിനുട്ടുകൊണ്ട് തീര്‍ക്കുമെന്ന് വെല്ലുവിളിച്ചു; ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു; കുടുംബങ്ങള്‍ വീണ്ടും പെരുവഴിയിലേക്കോ? വി.ഡി. സതീശന്‍ സര്‍ക്കാരിന് പറഞ്ഞതെല്ലാം വിഴുങ്ങേണ്ട അവസ്ഥ; 1800 കോടി കടമെടുപ്പു മുതല്‍ മന്ത്രിമന്ദിര മോടിപിടിപ്പിക്കല്‍ വരെ തകൃതി!

എറണാകുളം: ഭരണത്തിലെത്തിയാല്‍ പത്തുമിനുട്ടുകൊണ്ടു മുനമ്പം പ്രശ്‌നം പരിഹരിക്കുമെന്ന വി.ഡി. സതീശന്റെ പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. എറണാകുളത്ത് ഭൂമി സമരത്തിന്റെ കാലത്താണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി്.ഡി. സതീശന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെല്ലുവിളി നടത്തിയത്. പത്തുമിനുട്ടുകൊണ്ട് എന്തു ചെയ്യാന്‍ കഴിയുമെന്നു കാട്ടിത്തരാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ ഭൂമി വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് ഇപ്പോള്‍.
മുനമ്പത്തെ 404 ഏക്കര്‍ ഭൂമി വഖഫ് പോര്‍ട്ടലായ ഉമീദിലാണു രജിസ്റ്റര്‍ ചെയ്തത്. ഭൂമിയുടെ മുതവല്ലി സ്ഥാനം വഖഫ് ബോര്‍ഡ് ഏറ്റെടുത്താണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചത്. മുനമ്പത്ത് താമസിക്കുന്ന ഇരുനൂറോളം കുടുംബങ്ങള്‍ റവന്യൂ അവകാശങ്ങള്‍ക്കായുള്ള നിയമപോരാട്ടത്തിലാണ്.
ഫാറൂഖ് കോളജിന് സത്താര്‍ സേഠെന്ന വ്യക്തി വഖഫ് ചെയ്ത ഭൂമി പിന്നീട് അന്യാധീനപ്പെടുകയും വില്‍പ്പന നടത്തുകയുമായിരുന്നു. ഈ ഭൂമിയുടെ നിലവിലെ കൈവശക്കാരായ ഇരുനൂറോളം കുടുംബങ്ങള്‍ റവന്യൂ അവകാശങ്ങള്‍ക്കായി നിയമപോരാട്ടത്തിലാണ്. മുനമ്പം ഭൂമി വഖഫല്ലെന്ന ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഭൂമി വഖഫാണെന്ന നിലപാടാണ് എപ്പോഴും വഖഫ് ബോര്‍ഡ് സ്വീകരിച്ചത്. ഇതിന്റെ തുടര്‍ച്ചയാണ് മുനമ്പത്തെ 404 ഏക്കറും കേന്ദ്ര വഖഫ് പോര്‍ട്ടലായ ഉമ്മീദില്‍ രജിസ്റ്റര്‍ ചെയ്തത്.
രേഖകള്‍ പ്രകാരം, ഈ ഭൂമിയുടെ മുതവല്ലി ഫറൂഖ് കോളജാണ്. എന്നാല്‍, ഭൂമി വഖഫല്ലെന്ന നിലപാട് ഫറൂഖ് കോളജ് തുടരുന്ന സാഹചര്യത്തില്‍ വഖഫ് ബോര്‍ഡ് തന്നെ മുതവല്ലി സ്ഥാനം ഏറ്റെടുത്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ഭൂമി വഖഫാണോയെന്ന കാര്യത്തില്‍ സുപ്രിംകോടതി വിധിയാണ് അന്തിമമാവുക. ഭൂമി അന്യാധീനപ്പെട്ടതിന്റെ ഉത്തരവാദിത്തം ഫറൂഖ് കോളജ് ഏറ്റെടുത്ത് താമസക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് വഖഫ് ബോര്‍ഡിന്റെ നിലപാട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിക്ക് മുന്‍പിലാമ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ.എസ് ഹംസ ബോര്‍ഡിന്റെ നിലപാട് വ്യക്തമാക്കിയത്.
അധികാരത്തിലെത്തിയാല്‍ ഖജനാവു പണം കൊണ്ടു നിറയ്ക്കുമെന്നു പറഞ്ഞ യുഡിഎഫ്, അധികാരത്തില്‍ എത്തിയ ഉടന്‍ 1800 കോടി കടമെടുക്കുകയാണ് ഉണ്ടായത്. പി.എസ്.സി. കാലാവധി നീട്ടുമെന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രഖ്യാപിച്ചശേഷം അതും പിന്‍വലിക്കേണ്ടിവന്നു. ഇതിനുമുമ്പ് ഇടതു സര്‍ക്കാര്‍ മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിച്ചെന്നു വിമര്‍ശിച്ചവര്‍ ഒരോ മന്ദിരത്തിനും 40 ലക്ഷം വീതം കോടികളാണ് അനുവദിച്ചത്. മന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ പുതിയ കാര്‍ വേണ്ടെന്നുവച്ചവര്‍ മന്ദിരം മോടിപിടിപ്പിക്കുന്നതു വേണ്ടെന്നുവച്ചിട്ടില്ല.






