Breaking NewsKeralaLead NewsNEWS

‘ഹം ഹെ കേരള പോലീസ്’! കഞ്ചാവ് കടത്താന്‍ വാനിഷിംഗ് മോഡ് പയറ്റിയ ഒഡീഷക്കാരെ പൊക്കി ഡാന്‍സാഫ് സംഘം; പിടിയിലായത് മാസം നാലുവട്ടം കൊച്ചിയില്‍ കഞ്ചാവ് എത്തിക്കുന്നവര്‍; പരിശോധന കേരളത്തില്‍ മാത്രം

കൊച്ചി: എറണാകുളത്തേക്ക് കഞ്ചാവ് എത്തിക്കുന്നതില്‍ പ്രധാനികളായ ഒഡീഷക്കാരെ പോലീസ് പൊക്കിയത് കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന്. ഒഡിഷക്കാരായ ട്യൂണ നായികും ഗഗനും വര്‍ഷങ്ങളായി നടത്തുന്ന പരിപാടിയാണ് പോലീസ് പൊക്കിയത്. എന്നാല്‍, ഇവര്‍ വരുന്നവഴി നിരവധി സംസ്ഥാനങ്ങളിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ തങ്ങിയെങ്കിലും ആരും പേരിനുപോലും പരിശോധിച്ചില്ല! മാസാമാസവും മൂന്നും നാലും തവണ കഞ്ചാവുമായി കൊച്ചിയിലെത്തും. ട്രെയിന്‍ മാര്‍ഗമാണ് യാത്രകളെല്ലാം. എന്നാല്‍ മൂന്ന് മാസമായി ലഹരിക്കടത്തുകാര്‍ക്ക് അത്ര നല്ലകാലമല്ല. കൊച്ചിയില്‍ ലഹരിയിടപാടുകാരെ പിടികൂടാന്‍ എക്‌സൈസും പൊലീസും രാത്രിയില്‍ പോലും കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ്. എങ്ങനെയൊക്കെ ഒളിച്ചും പാത്തും വന്നാലും പിടിവീഴും. ഇതോടെയാണ് പൊലീസിന്റെ കണ്ണ് വെട്ടിക്കാന്‍ ‘വാനിഷിങ് മോഡ്’ എന്ന തന്ത്രം പയറ്റാന്‍ ഒഡീഷക്കരായ ലഹരിക്കടത്തുക്കാര്‍ തീരുമാനിച്ചത്.

സഞ്ചാരപാത ട്രാക്ക് ചെയ്താണ് ലഹരിക്കടത്തുക്കാരെ പൊലീസും എക്‌സൈസും പൂട്ടുന്നത്. മൊബൈല്‍ കയ്യില്‍ കരുതാതെ ഇടപാട് നടത്താനുമാകില്ല. അപ്പോള്‍ പിന്നെ അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കി, പറ്റിച്ച് ലഹരി കൈമാറുകയാണ് ഏക വഴി. പതിവ് രീതികള്‍ മാറ്റി പുതിയത് പരീക്ഷിച്ചും അവര്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്. ഒഡീഷയില്‍ നിന്നാണ് കേരളത്തിലേക്കുള്ള ഏറിയ പങ്ക് കഞ്ചാവും എത്തുന്നത്.

Signature-ad

ട്യൂണ നായികും ഗഗനും കേരളത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ വെട്ടിക്കാന്‍ കണ്ടെത്തിയ മാര്‍ഗമാണ് വാനിഷിങ് മോഡ്. നേരത്തെ പലരും പയറ്റിയ തന്ത്രം പൊടിതട്ടിയെടുത്ത് പരിഷ്‌കരിച്ച രൂപം. ഒഡീഷിയില്‍ നിന്ന് ശേഖരിച്ച കഞ്ചവുമായി പതിവുപോലെ കൊച്ചിയിലേക്കുള്ള ട്രെയിനില്‍ ഇരുവരും കയറുന്നു. സാധാരണ ആലുവയിലോ അങ്കമാലിയിലോ എറണാകുളത്തെ വിവിധ സ്റ്റേഷനുകളിലോ ഇറങ്ങുകയാണ് പതിവ്. എന്നാല്‍ ഇരുവരും ആന്ധ്രയിലെ ഒരു സ്റ്റേഷനില്‍ ഇറങ്ങി. അവിടെ മൂന്ന് നാല് മണിക്കൂര്‍ കാത്തിരിപ്പ്. ശേഷം കേരളത്തിലേക്കുള്ള അടുത്ത ട്രെയിന്‍ പിടിച്ചു.

ആ ട്രെയിനിലും സംഘം കേരളത്തില്‍ എത്തിയില്ല. പകരം തമിഴ്‌നാട്ടിലെ ഒരു സ്റ്റേഷനില്‍ ഇറങ്ങി. മണിക്കൂറുകള്‍ അവിടെയും ചെലവഴിച്ച ശേഷം പിന്നെ യാത്ര ബസില്‍. ഈ സ്ഥലങ്ങളെല്ലാം ബാഗില്‍ കഞ്ചാവുമായെത്തിയ ഇരുവരെയും പേരിനു പോലും ആരും പരിശോധിച്ചില്ല. തമിഴ്‌നാട്ടില്‍ നിന്ന് പുറപ്പെട്ട ബസില്‍ കയറിയ ഒഡിഷക്കാര്‍ കൊച്ചിയിലെത്തും മുമ്പ് വീണ്ടും വഴിയില്‍ ഇറങ്ങി. അവിടെ നിന്ന് മറ്റൊരു ബസില്‍ കൊച്ചിയിലേക്ക്. ഓരോ പോയിന്റില്‍ നിന്നും മിന്നിമറിയുന്നതോടെ തലപുകഞ്ഞ് നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കഞ്ചാവ് കൈമാറി രക്ഷപ്പെടുകയായിരുന്നു ലക്ഷ്യം.

അവര്‍ മനസ്സില്‍ കണ്ടപ്പോള്‍ കൊച്ചിയിലെ ഡാന്‍സാഫ് സംഘം അത് മാനത്ത് കണ്ടു. ഒഡിഷയില്‍ ലഹരിസംഘംഗങ്ങള്‍ മൂന്ന് മാസത്തിലേറെയായി ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു. കഞ്ചാവ് വില്പന ഉപജീവനമാര്‍ഗമാക്കിയ ഇരുവരും കൊച്ചിയില്‍ എത്തുമെന്ന ഡാന്‍സാഫിന് ഉറപ്പായിരുന്നു. ഇവരുടെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായവും തേടി. അശ്രാന്തപരിശ്രമത്തിന്റെ ഫലമാണ് ഇരുവരുടെയും അറസ്റ്റ്. എല്ലാരുടെയും കണ്ണുവെട്ടിച്ചെന്ന് ആത്മവിശ്വാസത്തിലാണ് ട്യൂണയും ഗഗനും പാലാരിവട്ടത്ത് ബസ് ഇറങ്ങിയത്. അവിടെ ഡാന്‍സാഫ് സംഘം അവര്‍ക്കുള്ള വലവിരിച്ച് കാത്തിരിക്കുകയായിരുന്നു. വന്നിറങ്ങിയതിന് പിന്നാലെ ഇരുവരെയും എട്ട് കിലോ കഞ്ചാവുമായി ഡാന്‍സാഫ് സംഘം പൊക്കി. ‘യേ കൈസേ?’ എന്ന ചോദിച്ച ഒഡിഷക്കാരോട് ഡാന്‍സാഫ് സംഘത്തിന്റെ മറുപടി ‘ഹം ഹെ കേരള പൊലീസ്’

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: