
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിനെതിരെ വന്‍വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ദിലീപ് ഒന്നരക്കോടി രൂപയ്ക്കാണ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നും ഇതില്‍ 80 ലക്ഷം കിട്ടാനുണ്ടെന്നും പള്‍സര്‍ സുനി സ്വകാര്യ ചാനലിലോട് പറഞ്ഞു. കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്കെതിരെയും സുനി ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തിയത്. ക്വട്ടേഷന്റെ ബാക്കി പണം ആവശ്യപ്പെട്ട് ജയിലില്‍നിന്ന് അപ്പുണ്ണിയെ വിളിച്ചിരുന്നുവെന്നും, നീ എന്തുവേണമെങ്കിലും ചെയ്തോ എന്നായിരുന്നു അപ്പുണ്ണിയുടെ മറുപടിയെന്നും സുനി പറഞ്ഞു. ചതിക്കില്ല എന്നു വിശ്വസിച്ച ദിലീപ് ഇങ്ങനെ ചെയ്തപ്പോഴാണ് പണം കിട്ടില്ലെന്ന് ഉറപ്പായതെന്നും സുനി വെളിപ്പെടുത്തി.
അതിന് ശേഷമാണ് കുറച്ച്, കുറച്ച് കാര്യങ്ങള്‍ പുറത്തുപറയാന്‍ തുടങ്ങിയത്. ദിലീപിനെ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നത് അപ്പുണ്ണിയായിരുന്നു. ദിലീപ് പറയുന്നതിന് അനുസരിച്ചാണ് അപ്പുണ്ണി സംസാരിക്കാറുണ്ടായിരുന്നത്. മഞ്ജുവിനും കാവ്യയ്ക്കും അറിയാത്ത കാര്യങ്ങള്‍ വരെ അപ്പുണ്ണിക്കറിയാം. അപ്പുണ്ണിയാണ് ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍. അറസ്റ്റിലായ രണ്ടു മാസം വരെ ഒന്നും പുറത്ത് പറയാതെ പിടിച്ചുനിന്നു. അപ്പുണ്ണി തള്ളിപ്പറഞ്ഞില്ലായിരുന്നെങ്കില്‍ താന്‍ അവര്‍ക്കൊപ്പം നിന്നേനെ എന്നും സുനി വെളിപ്പെടുത്തി.

നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്താനായിരുന്നു ക്വട്ടേഷന്‍. ഇക്കാര്യം നടിയോട് പറഞ്ഞിരുന്നു. അക്രമം ഒഴിവാക്കാന്‍ പണം നല്‍കാമെന്ന് നടി പറഞ്ഞെങ്കിലും വാങ്ങിയില്ല. കുടുംബം തകര്‍ന്നതാണ് ദിലീപിന്റെ വൈരാഗ്യത്തിന് കാരണം. ദൃശ്യം കാണിച്ച് നടിയെ ഒതുക്കുകയായിരുന്നു പദ്ധതി. പീഡനദൃശ്യം പൊലീസിന് ലഭിച്ചതാണ് കുരുക്കായത്. അഭിഭാഷകയെ സൂക്ഷിക്കാന്‍ ഏല്പിച്ച കാര്‍ഡ് കോടതിയില്‍ ഹാജരാക്കുമെന്ന് പ്രതീക്ഷിച്ചില്ല. അതേസമയം ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ എവിടെയെന്ന് സുനി വെളിപ്പെടുത്തിയില്ല. മറ്റു നടിമാരെ ആക്രമിച്ചതും ദിലീപിന്റെ അറിവോടെയാണ്. ലൈംഗിക അതിക്രമമുള്‍പ്പെടെ ഒത്തുതീര്‍പ്പാക്കി. സിനിമയില്‍ പലര്‍ക്കും ഇക്കാര്യമറിയാം. എന്നാല്‍ നിലനില്‍പ്പിനായി ആരും പുറത്തുപറയില്ലെന്നും സുനി പറഞ്ഞു.