IndiaNEWS

അനിശ്ചിതത്വത്തിന് അവസാനം; ചികിത്സ നല്‍കി അരിക്കൊമ്പനെ തുറന്നുവിട്ടു

ചെന്നൈ: തേനിയില്‍ നിന്നും മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ മുത്തുക്കുളി വനത്തില്‍ തുറന്നുവിട്ടു. തമിഴ്നാട് മുഖ്യവനപാലകന്‍ ശ്രീനിവാസ് റെഡ്ഡിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്നലെയാണ് വനം വകുപ്പ് മയക്കുവെടിവച്ച് അരിക്കൊമ്പനെ തളച്ചത്.

ആനയുടെ ആരോഗ്യസ്ഥി തൃപ്തികരമാണ് തമിഴ്നാട് വനം വകുപ്പ് അറിയിക്കുന്നത്. മതിയായ ചികിത്സ നല്‍കിയ ശേഷമാണ് തുറന്നുവിട്ടതെന്നും അവര്‍ പറയുന്നു. മയക്കുവെടിയേറ്റ ആന പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു ദിവസം ആനിമല്‍ ആംബുലന്‍സിലായിരുന്നു. കമ്പത്തിനു സമീപം ഇന്നലെ പുലര്‍ച്ചെ ഒന്നിനു തമിഴ്‌നാട് വനംവകുപ്പ് പിടികൂടിയ കാട്ടാനയെ വൈകിട്ടോടെയാണ് തിരുനെല്‍വേലി അംബാസമുദ്രത്തിലെ കളക്കാട് മുണ്ടന്‍തുറൈ കടുവസങ്കേതത്തിലെത്തിച്ചത്

ചിന്നക്കനാലില്‍ ഏറെക്കാലം ഭീതി പരത്തിയ അരിക്കൊമ്പനെ കേരള വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം മയക്കുവെടിവച്ച് സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 29-നാണ് മയക്കുവെടിവച്ചത്. പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയിലിറങ്ങി. ഇതോടെയാണ് വീണ്ടും മയക്കുവെടിവച്ചത്.

ദിവസങ്ങള്‍ക്കുമുമ്പ് കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പന്‍ നിരവധി വാഹനങ്ങള്‍ തകര്‍ത്തിരുന്നു. ആനയെക്കണ്ട് വാഹനത്തിനിന്ന് ഇറങ്ങിയോടുന്നതിനിടെ വീണ് പരിക്കേറ്റ ഒരാള്‍ പിന്നീട് മരിക്കുകയും ചെയ്തിരുന്നു. അതിനിടെ, അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാന്‍ അരിയും ചക്കയും വാഴക്കുലയും അടക്കമുള്ളവ തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ കാട്ടിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. അരിക്കൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച വനംവകുപ്പ് അധികൃതര്‍ ആന വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മയക്കുവെടി വെക്കുമെന്ന് വ്യക്തമാക്കി. പിന്നാലെയാണ് മാസങ്ങള്‍ക്കിടെ രണ്ടാം തവണയും മയക്കുവെടി വച്ചത്.

 

 

 

Back to top button
error: