CrimeNEWS

പഠാൻ പ്രദർശിപ്പിച്ചാൽ തിയേറ്റർ കത്തിക്കുമെന്ന് ഉടമകളെ ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റിൽ

അഹമ്മദാബാദ്: ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പഠാൻ’ സിനിമ റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് തിയറ്റർ ഉടമകളെ ഭീഷണിപ്പെടുത്തിയതിന് ഒരാൾ അറസ്റ്റിലായി. തൗജി എന്ന് വിളിപ്പേരുന്ന സണ്ണി ഷാ എന്ന  33 കാരനെയാണ് അഹമ്മദാബാദ് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

‘പഠാൻ’ റിലീസ് ചെയ്യരുതെന്ന് തിയേറ്റർ ഉടമകളെ ഭീഷണിപ്പെടുത്തുന്ന വീഡിയോ അടുത്തിടെ സണ്ണി ഷാ പുറത്തുവിട്ടിരുന്നു. വീഡിയോയിലെ പ്രതിയുടെ പ്രസ്താവനകൾ വർഗീയ സംഘർഷത്തിന് കാരണമാകുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗുജറാത്തിലെ പല പത്രങ്ങളും ഷായുടെ വീഡിയോ പ്രസ്താവന സംബന്ധിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഏതെങ്കിലും തിയറ്റർ ഉടമ പഠാൻ പ്രദർശിപ്പിക്കാൻ തീരുമാനിച്ചാൽ അവരുടെ തീയറ്ററുകൾ തീ വച്ച് നശിപ്പിക്കുമെന്നും ഷാ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.

പത്രങ്ങളിൽ വന്ന വാർത്തകളിലൂടെയാണ് അഹമ്മദാബാദ് സൈബർ പൊലീസ് വീഡിയോ കണ്ടെത്തിയതും തുടർന്ന് ഷായെ അറസ്റ്റ് ചെയ്തതും. ഷാ മുമ്പ്  ഹിന്ദു സംഘടനയായ കർണി സേനയുടെ അംഗമായിരുന്നെന്ന് പൊലീസ് പറയുന്നു. പൊലീസ് ഉദ്യോഗസ്ഥർ ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. തിയേറ്റർ ഉടമകൾക്ക് ഭീഷണി ഉയർത്തുന്ന വീഡിയോ ക്ലിപ്പ് ഫോണിൽ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. ജനുവരി 25നാണ് പഠാൻ റിലീസ് ചെയ്യുന്നത്.

ഷാരൂഖ് ഖാന്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പഠാന്‍. യാഷ് രാജ് ഫിലിംസിന്‍റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ ചിത്രം സ്പൈ ആക്ഷൻ ത്രില്ലർ വിഭാ​ഗത്തിൽ പെടുന്നതാണ്. സിദ്ധാര്‍ഥ് ആനന്ദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച   ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായിക. ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായികനായി എത്തുന്ന ചിത്രം എന്നതാണ് ‘പഠാൻ’ പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടാൻ കാരണമായത്. ആദ്യ ​ഗാനം റിലീസ് ചെയ്തതിന് പിന്നാലെ വിവാദങ്ങളും ബഹിഷ്കരണാഹ്വാനങ്ങളും ഷാരൂഖ് ചിത്രത്തിനെതിരെ പൊട്ടിപ്പുറപ്പെടുകയായിരുന്നു.

 

Back to top button
error: