CrimeNEWS

ദില്ലി മദ്യനയക്കേസില്‍ മുംബൈ മലയാളി വ്യവസായി അറസ്റ്റില്‍

ദില്ലി: ദില്ലി മദ്യനയ കേസില്‍ പ്രതിയായ മലയാളി വ്യവസായി വിജയ് നായർ അറസ്റ്റില്‍. ദില്ലിയില്‍ വച്ച് സിബിഐയാണ് വിജയ് നായരെ അറസ്റ്റ് ചെയ്തത്. കെജ്രിവാള്‍ സർക്കാരിന്‍റെ വിവാദ മദ്യ നയ രൂപികരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതിലൊരാള്‍ വിജയ് നായരാണെന്നാണ് സിബിഐ കണ്ടെത്തല്‍. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി അടുത്ത ബന്ധമുള്ള ആളു കൂടിയാണ് വിജയ് നായർ. തൃശ്ശൂര്‍ സ്വദേശിയായ വിജയ്നായർ മുംബൈ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ദില്ലി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുമായി അടുത്ത ബന്ധമുള്ള ആളാണ് വ്യവസായിയായ വിജയ് നായർ.

2021 നവംബറിൽ നടപ്പിലാക്കിയ മദ്യ നയമാണ് കേസിനാധാരം. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അടുത്ത കൂട്ടാളികളായ അമിത് അറോറ, ദിനേഷ് അറോറ, അർജുൻ പാണ്ഡെ എന്നിവർ മദ്യ ലൈസൻസികളിൽ നിന്ന് കമ്മീഷൻ വാങ്ങി സർക്കാർ ഉദ്യോഗസ്ഥർക്ക് എത്തിച്ചെന്നും സിബിഐ ആരോപിക്കുന്നുണ്ട്. മനീഷ് സിസോദിയ ഉൾപ്പെടെ പതിനഞ്ച് പേർക്കതിരെയാണ് സിബിഐ കേസെടുത്തത്. ദില്ലി ഏക്സൈസ് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും പ്രതികളാണ്.

മുംബൈ മലയാളിയും വ്യവസായിയുമായ വിജയ് നായരാണ് കേസിലെ അഞ്ചാം പ്രതി. തെലങ്കാനയിൽ സ്ഥിരതാമസമാക്കിയ അരുൺ രാമചന്ദ്രപിള്ള പതിനാലാം പ്രതിയാണ്. പുതിയ മദ്യനയത്തിന് പിന്നിൽ വിജയ് നായർ ഉൾപ്പെടെയുള്ള നാല് വ്യവസായികളുടെ  ഇടപെടലുണ്ടെന്നാണ് സിബിഐ ആരോപിക്കുന്നത്. പല കമ്പനികൾക്കും ലൈസൻസ് കിട്ടാൻ അരുൺ ഇടനില നിന്നെന്നും നാല് കോടി രൂപയോളം ഇടനില നിന്നവർക്ക് കിട്ടിയെന്നും സിബിഐ പറയുന്നു.

Back to top button
error: