IndiaNEWS

ഏഴു വിവാഹം കഴിച്ച യുവതി, അടുത്ത വിവാഹത്തിനുള്ള തയ്യാറെടുപ്പിനിടെ തട്ടിപ്പുകാരിയെ കയ്യോടെ കുടുക്കി മുന്‍ ഭര്‍ത്താവ്

എട്ടാം വിവാഹത്തിനൊരുങ്ങിയ വിവാഹത്തട്ടിപ്പുകാരിയെ കയ്യോടെ കുടുക്കി മുന്‍ ഭര്‍ത്താവ്. തമിഴ്നാട്ടിലെ നാമക്കലിലാണ് സംഭവം. മധുര സ്വദേശി സന്ധ്യ(26) ആണ് പിടിയിലായത്.

യുവതിയെ നേരത്തെ വിവാഹം കഴിച്ച വെലൂര്‍ സ്വദേശി ധനബാലാ(37)ണ് ഇവരെ മറ്റൊരു വിവാഹത്തിനുള്ള തയ്യാറെടുപ്പിനിടെ കൈയോടെ പിടികൂടിയത്. യുവതിക്കൊപ്പം മറ്റു മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

എന്‍ ഗൗതം(26) ജയവേല്‍(30) ധനലക്ഷ്മി(45) എന്നിവരെയാണ് സന്ധ്യയ്ക്കൊപ്പം പൊലീസ് പിടികൂടിയത്. ഇതില്‍ ധനലക്ഷ്മി വിവാഹദല്ലാളാണ്, മറ്റുരണ്ടുപേര്‍ യുവതിയുടെ ബന്ധുക്കളെന്ന വ്യാജേന എത്തിയവരുമാണ്.

പിടിയിലായ സന്ധ്യ, ഇതുവരെ ഏഴ് വിവാഹം കഴിച്ചിട്ടുണ്ട്. ബന്ധുക്കളെന്ന വ്യാജേന ചിലരെ സംഘടിപ്പിച്ചെത്തി യുവാക്കളെ വിവാഹം കഴിക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ ഭർതൃഗൃഹത്തില്‍ നിന്ന് പണവും ആഭരണങ്ങളുമായി മുങ്ങുകയും ചെയ്യുന്നതാണ് യുവതിയുടെ രീതി.

സെപ്റ്റംബര്‍ ഏഴാം തീയതിയാണ് സന്ധ്യയും പരമെത്തിവെലൂര്‍ സ്വദേശിയായ ധനബാലും വിവാഹിതരായത്. വിവാഹദല്ലാളായ ബാലമുരുകന്‍ എന്നയാള്‍ വഴിയാണ് ധനബാലിന് സന്ധ്യയുടെ വിവാഹാലോചന വന്നത്. വിവാഹത്തിന് ശേഷം ദല്ലാളിന് മാത്രം കമ്മീഷനായി നല്‍കിയത് ഒന്നരലക്ഷം രൂപയാണ്.

എന്നാല്‍ വിവാഹം കഴിഞ്ഞ് മൂന്നാംദിവസം സന്ധ്യയെ ധനബാലിന്റെ വീട്ടില്‍നിന്ന് കാണാതായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആഭരണങ്ങളും പണവുമായി മുങ്ങിയതാണെന്ന് തിരിച്ചറിഞ്ഞത്. സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ ധനബാല്‍ യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കി.

ഈ സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ധനബാലിന്റെ പരിചയത്തിലുള്ള മറ്റൊരാള്‍ക്ക് സന്ധ്യയുടെ വിവാഹാലോചന വന്നത്. മധുരയിലെ വിവാഹദല്ലാൾ ധനലക്ഷ്മി വഴിയായിരുന്നു ഈ ആലോചന. വിവാഹദല്ലാൾ യുവതിയുടെ ഫോട്ടോ കാണിച്ചപ്പോള്‍ തന്നെ കബളിപ്പിച്ച് കടന്നുകളഞ്ഞ ആളാണെന്ന് ധനബാലിന് മനസിലായി. ഇതോടെ തട്ടിപ്പുസംഘത്തെ പൂട്ടാനുള്ള തന്ത്രമൊരുക്കുകയായിരുന്നു ഇയാൾ.

വിവാഹത്തിന് താത്പര്യമുണ്ടെന്ന് അറിയിച്ചാണ് തട്ടിപ്പുസംഘത്തെ ധനബാലും കൂട്ടരും വിളിച്ചുവരുത്തിയത്. തുടര്‍ന്ന് വിവാഹം ഉറപ്പിക്കുകയും വെള്ളിയാഴ്ച സന്ധ്യ അടക്കം നാലുപേര്‍ നാമക്കലിലെ തിരുച്ചങ്ങോട്ടേക്ക് വിവാഹത്തിനായി വരികയുമായിരുന്നു. നവവധു അടക്കം നാലുപേരും കാറില്‍നിന്ന് ഇറങ്ങിയതിന് പിന്നാലെ ധനബാലും കൂട്ടരും ഇവരെ പിടികൂടി പൊലീസിന് കൈമാറി.

Back to top button
error: