KeralaNEWS

‘ഞങ്ങൾ ആന പാപ്പാന്‍ ആകാന്‍ പോകുന്നു. പൊലീസ് തപ്പി വരേണ്ട. മാസത്തിലൊരിക്കല്‍ ഞങ്ങള്‍ വീട്ടില്‍ വരാം.’ കത്തെഴുതി വച്ച് ആന പാപ്പാന്മാരാകാൻ നാടുവിട്ട മൂന്ന് എട്ടാംക്ലാസ് വിദ്യാര്‍ത്ഥികളെയും പിടികൂടി

കുന്നംകുളത്തുനിന്ന് ആന പാപ്പാന്മാർ ആകാൻ നാടുവിട്ട മൂന്നു കുട്ടികളെ കണ്ടെത്തി. തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൽ പാർക്ക് ചെയ്തിരുന്ന ടൂറിസ്റ്റ്ബസിൽ ഉറങ്ങുകയായിരുന്നു കുട്ടികൾ.

ആനപാപ്പാന്‍മാരാകണം, ഇതിനായി കോട്ടയത്തേക്ക് പോകുന്നുവെന്ന് കത്തെഴുതി വച്ചിട്ടാണ് മൂന്ന് വിദ്യാര്‍ത്ഥികളും നാടുവിട്ടത്. തൃശൂര്‍ കുന്നംകുളം പഴഞ്ഞി ഗവണ്‍മെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ മൂന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് കത്തെഴുതിവച്ച് കടന്നത്. ആനപാപ്പാന്‍മാരാകണമെന്നാണ് ആഗ്രഹമെന്നും അതിനായി കോട്ടയത്തേക്ക് പോകുകയാണെന്നുമാണ് കത്തില്‍ കുട്ടികള്‍ എഴുതിയിരുന്നത്. പൊലീസ് തപ്പിവരേണ്ടെന്നും കത്തില്‍ കുട്ടികള്‍ എഴുതിയിട്ടുണ്ട്.

‘ഞങ്ങള്‍ നാട് വിട്ടുപോകുകയാണ്. ആനപ്പാപ്പാന്‍ ആകാന്‍ പോകുകയാണ്. ഞങ്ങളെ തപ്പി പൊലീസ് വരേണ്ട. മാസത്തിലൊരിക്കല്‍ ഞങ്ങള്‍ വീട്ടില്‍ വരാം.’ ഇതാണ് കത്തില്‍ എഴുതിയിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ ക്ലാസ് കഴിഞ്ഞ ശേഷം വീട്ടില്‍ നിന്ന് ട്യൂഷന് പോവുകയാണെന്ന് പറഞ്ഞാണ് ഇറങ്ങിയത്. കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ നിന്ന് കുട്ടികള്‍ തൃശൂര്‍ ഭാഗത്തേക്ക് ബസ് കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

വിദ്യാർഥികളായ അയിനൂര്‍ തൈവളപ്പില്‍ വീട്ടില്‍ അനീഷിന്റെ മകന്‍ 8-ാം ക്ലാസ്സില്‍ പഠിക്കുന്ന അരുണ്‍ (13), അരുവായി തറയില്‍ വീട്ടില്‍ പ്രദീപിന്റെ മകന്‍ അതുല്‍ കൃഷ്ണ, (14), അയിനൂര്‍ മഠത്തിപറമ്പില്‍ വീട്ടില്‍ മനോജിന്റെ മകന്‍ അതുല്‍ കൃഷ്ണ (14) എന്നിവരെയാണ് കാണാതായത്.

പുലർച്ചയോടെ പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്ര മൈതാനിയിൽ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ്സിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇവർ ഇവിടെ എത്തിയിരുന്നുവെന്ന സൂചനയെ തുടർന്ന് ഇവിടെ അന്വേഷണം നടത്തിയെങ്കിലും ആദ്യഘട്ടത്തിൽ ഇവരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നീട് കുട്ടികളിൽ ഒരാൾ പുറത്തിറങ്ങിയത് കണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. പേരാമംഗലം പോലീസ് എത്തി നടത്തിയ പരിശോധനയിൽ ടൂറിസ്റ്റ് ബസ്സിനുള്ളിൽ നിന്ന് കുട്ടികളെ കണ്ടെത്തുകയായിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തളച്ചിരുന്ന പേരമംഗലം തെച്ചിക്കോട്ട്കാവ് ക്ഷേത്രത്തിലെത്തി തങ്ങളെ പാപ്പാന്മാർ ആക്കുമോ എന്ന് അന്വേഷിച്ചിരുന്നതായി പോലീസ് സംഘം കണ്ടെത്തി. തുടർന്ന് ഈ മേഖലയിൽ ഉൾപ്പെടെ അന്വേഷിച്ചിരുന്നെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല. പിന്നീട് നാട്ടുകാരും പോലീസും സംഘങ്ങളായി ജില്ലയുടെ പല ഭാഗത്തും കെ.എസ്.ആർ.ടിസി സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് അന്വേഷിച്ചിരുന്നെങ്കിലും ഫലം ഉണ്ടായില്ല. പിന്നീട് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് കുട്ടികളെ ഇവിടെ കണ്ടെത്തുകയായിരുന്നു.

Back to top button
error: