KeralaNEWS

ധീരജ്‌ കുടുംബ സഹായനിധി, ഒരുകോടി 55 ലക്ഷം രൂപ 26 തിങ്കളാഴ്ച മുഖ്യമന്ത്രി കൈമാറും

യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ കൊലപ്പെടുത്തിയ ഇടുക്കി എഞ്ചിനീയറിംഗ്‌ കോളജ് വിദ്യാർത്ഥി ധീരജിന്റെ കുടുംബസഹായ നിധി വരുന്ന തിങ്കളാഴ്ച, സെപ്റ്റംബർ 26ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറും. സി.പി.എം ഇടുക്കി ജില്ലാക്കമ്മിറ്റിയാണ് തുക സമാഹരിച്ചത്‌.

ധീരജിന്റെ സ്‌മരണക്കായി ഇടുക്കി ചെറുതോണിയിൽ സ്ഥാപിക്കുന്ന സ്‌മാരക മന്ദിരത്തിന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്‌റ്റർ തറക്കല്ലിടും. ഇടുക്കി എഞ്ചിനീയറിംഗ്‌ കോളജിലെ എസ്‌.എഫ്‌.ഐ പ്രവർത്തകൻ ധീരജിനെ ഇക്കഴിഞ്ഞ ജനുവരി 11നാണ്‌ പുറത്തു നിന്നെത്തിയ യൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾ ചേർന്ന്‌ കുത്തിക്കൊലപ്പെടുത്തിയത്‌.

കണ്ണൂർ തളിപ്പറമ്പിലെ നിർധന കുടുംബത്തിൽ നിന്നും ഇടുക്കി എഞ്ചിനീയറിംഗ്‌ കോളജിൽ പഠിക്കാനെത്തിയ ധീരജ് സ്‌കോളർഷിപ്പോടു കൂടിയാണ് പഠിച്ചത്‌. ധീരജിന്റെ മരണത്തോടെ പ്രതീക്ഷകളറ്റു പോയ കുടുംബത്തിന്‌ താങ്ങേകാൻ സി.പി.എം ഇടുക്കി ജില്ലാക്കമ്മിറ്റി സമാഹരിച്ച തുകയാണ്‌ ധീരജിന്റെ മാതാപിതാക്കൾക്ക്‌ മുഖ്യമന്ത്രി കൈമാറുക.

ഒരുകോടി 55 ലക്ഷം രൂപയാണ്‌ സുമനസുകളിൽ നിന്നും പാർട്ടി പ്രവർത്തകർ ശേഖരിച്ചത്‌. ആക്രിസാമഗ്രികൾ ശേഖരിച്ച്‌ എട്ട്‌ ലക്ഷം രൂപയോളം എസ്‌.എഫ്‌.ഐ ജില്ലാക്കമ്മിറ്റി മാത്രം കണ്ടെത്തി.

ധീരജിന്റെ സ്‌മരണ നിലനിർത്തുന്നതിനായി ചെറുതോണിയിൽ സ്ഥാപിക്കുന്ന സ്‌മാരകമന്ദിരത്തിന്റെ ശിലാസ്ഥാപനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻമാസ്‌റ്റർ നിർവഹിക്കും. വിദ്യാർഥികൾക്കുള്ള പഠനകേന്ദ്രവും ലൈബ്രറയുമായി മന്ദിരം പ്രവർത്തിക്കുമെന്ന്‌ നേതാക്കൾ അറിയിച്ചു.

ധീരജിന്റെ സംസ്‌കാരച്ചടങ്ങുകൾക്ക്‌ സ്ഥലമില്ലാതിരുന്ന കുടുംബത്തിന്‌ സി.പി.എം കണ്ണൂർ ജില്ലാക്കമ്മിറ്റി സ്വന്തമായി സ്ഥലം വാങ്ങി നൽകിയിരുന്നു.

Back to top button
error: