CrimeNEWS

ലഹരി മരുന്ന് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി, മലപ്പുറത്ത് മൂന്ന് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത് 5 കാറുകളും ഭൂമിയും

മലപ്പുറം: ലഹരി മരുന്ന് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി.  5 കാറുകളും 7 സെന്റ് ഭൂമിയുമാണ് മൂന്ന് പ്രതികളിൽ നിന്നുമായി പിടിച്ചെടുത്തെത്. കഞ്ചാവ്, എം.ഡി.എം.എ കേസുകളിലെ പ്രതികളുടെടെ സ്വത്ത് വകകളാണ് സർക്കാരിലേക്ക് ചേർത്തത്. 2021 ൽ പെരിന്തൽമണ്ണ പോലീസ് 52.2 ഗ്രാം എം ഡി എം എ പിടിച്ചതിന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അത്താണിക്കൽ മുഹമ്മദ് ഷാഫി യുടെ കെ.എൽ 09 എ.ജി 9995 നമ്പർ റെനോൾട്ട് നിസാൻ കാർ ആണ് കണ്ടുകെട്ടിയത്.

മലപ്പുറം ഇരുമ്പുഴി പറമ്പൻ കാരെ കടവത്ത് വീട്ടിലെ അബ്ദുൽ ജാബിറിന്റെ സ്വത്ത് വകകളും പിടിച്ചെടുത്തു. ഇയാളുടെ കെ.എൽ 10 ബി.സി 9414 നമ്പർ മാരുതി സെലേറിയോ കാറാണ് കണ്ട് കെട്ടിയത്. 2020 ൽ മലപ്പുറം പോലീസ് 318 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും പിടിച്ചെടുത്തിരുന്നു.

2021 ൽ കാളികാവ് പോലീസ് 20 ഗ്രാം എം ഡി എം എ പിടിച്ചെടുത്ത കേസിലെ പ്രതിയായ മലപ്പുറം ചോക്കാട് സ്വദേശി ജിതിന്റെ സ്വത്ത് വകകളും കണ്ടു കെട്ടി. ഇയാളുടെ ഉടമസ്ഥയിലുള്ള 7 സെന്റ് ഭൂമിയും 3 വാഹനങ്ങളും ആണ് പിടിച്ചെടുത്തത്. ചോക്കാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 134, റീസർവ്വെ നമ്പർ 231/6 ലുള്ള 7 സെൻറ് ഭൂമിയും കെ.എൽ 11 ഡബ്ലിയു 8593 നമ്പർ മാരുതി ആൾട്ടോ കാറും. കെ.എൽ 71 എച്ച് 2085 നമ്പർ മാരുതി സ്വിഫ്റ്റ് കാറും. കെ.എൽ 55 ക്യു 4388 നമ്പർ ഹ്യൂണ്ടായി ഇയോൺ കാറും ആണ് സർക്കാരിലേക്ക് കണ്ടുകെട്ടിയത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐ പി എസിന്റെ നേതൃത്വത്തിൽ മലപ്പുറം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജോബി തോമസ് കാളികാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശശിധരൻ പിള്ള, പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി അലവി എന്നിവരുടെ കണ്ടുകെട്ടൽ നടപടികൾ മദ്രാസിലുള്ള എൻ.ഡി.പി.എസ് കോമ്പിറ്റൻറ് അതോറിറ്റി ശരിവെക്കുകയായിരുന്നു. ഇത്തരത്തിൽ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളുടെയും വിവരങ്ങൾ മലപ്പുറം നാർക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ ശേഖരിച്ചു വരികയാണെന്നും അവർക്കെതിരെയും ശക്തമായ സ്വത്ത് കണ്ടുകെട്ടൽ നടപടികൾ സ്വീകരിക്കുമെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ഇതേ സമയം ആലപ്പുഴ നോർത്ത്, മാവേലിക്കര പൊലീസ് സ്റ്റേഷനുകളിലും ലഹരിമരുന്ന് കേസിലെ പ്രതികളുടെയും അടുത്ത ബന്ധുക്കളുടെയും കൂട്ടാളികളുടെയും സ്വത്തുക്കൾ കണ്ടുകെട്ടി. ആലപ്പുഴയിൽ മൂന്നുപേരുടെ സ്വത്തുക്കൾ കണ്ടുകെട്ടി. 25 കിലോഗ്രാം ക‍ഞ്ചാവുമായി പിടിയിലായവരുടെ സ്വത്തുക്കളാണിത്.

മാവേലിക്കര ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലെ കേസുകളിൽ പ്രതിയായ മാവേലിക്കര പുന്നമ്മൂട് സ്വദേശി ലിജു ഉമ്മന്റെയും ബന്ധുക്കളുടെയും വാഹനങ്ങളും കണ്ടുകെട്ടി. ലിജു ഉമ്മന്റെ പേരിലെ രണ്ട് ബൈക്കുകൾ, സഹോദരന്റെ പേരിലുള്ള ഒരു ബൈക്ക്, രണ്ട് കാർ, ഭാര്യയുടെ പേരിലുള്ള കാർ എന്നിവയാണ് കണ്ടുകെട്ടിയത്. ആറുവർഷത്തിനിടെ ലഹരിവിൽപനയിലൂടെ ലഭിച്ച പണം ഉപയോഗിച്ച് നേടിയ സ്വത്തുക്കളാണ് ഇവയെന്നാണ് പൊലീസ് നിഗമനം.

Back to top button
error: