CrimeNEWS

രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം: രോഗിയുമായി പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്ന ആംബുലന്‍സിനെ അങ്ങാടിപ്പുറം മേല്‍പ്പാലത്തില്‍ വഴി തടസ്സപ്പെടുത്തുകയും ഡ്രൈവറെ ആശുപത്രിയിലെത്തി മര്‍ദിക്കുകയും രോഗി മരിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കാറിലുണ്ടായിരുന്ന തിരൂര്‍ക്കാട് സ്വദേശികളായ വെന്തോടന്‍ മുഹമ്മദ് ആഷിഖ് (38), ചെരുവിളപ്പുരയിടത്തില്‍ ഷിബുഖാന്‍ (48) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്‌പെക്ടര്‍ സി അലവിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഇവരെ പിന്നീട് സ്റ്റേഷന്‍ ജ്യാമ്യത്തില്‍ വിട്ടു. അറസ്റ്റിലായവരില്‍ ഒരാള്‍ കാറുടമയുടെ സഹോദരനും മറ്റേയാള്‍ അയല്‍വാസിയുമാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് ശ്വാസതടസ്സവും നെഞ്ചുവേദനയുമായി പടപ്പറമ്പില്‍ നിന്ന് ആംബുലന്‍സില്‍ കൊണ്ടുവന്ന കരേക്കാട് വടക്കേപീടികയില്‍ ഖാലിദ് (35) മരിച്ചത്. യാത്രക്കിടെ അങ്ങാടിപ്പുറം മേല്‍പ്പാലത്തില്‍ ആംബുലന്‍സിന് മുന്നില്‍ തിരൂര്‍ക്കാട് സ്വദേശിയുടെ കാര്‍ വഴി തടസ്സപ്പെടുത്തിയെന്നായിരുന്നു പരാതി.

പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിയ രോഗിയെ ആംബുലന്‍സില്‍ നിന്ന് ഇറക്കുന്നതിനിടെ കാറിലെത്തിയവര്‍ ആംബുലന്‍സ് ഡ്രൈവറെ മര്‍ദിച്ചു. ഇതുകാരണം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റാന്‍ വൈകിയ ഖാലിദ് അരമണിക്കൂറിനുള്ളില്‍ മരിച്ചു. അതേസമയം കാറിലുള്ളവര്‍ സൈക്കിള്‍ അപകടത്തില്‍ പരിക്കേറ്റ കുട്ടിയുമായി ആശുപത്രിയിലേക്ക് വരികയായിരുന്നു.

Back to top button
error: