KeralaNEWS

ആയുധം ഉണ്ടെന്നു പറയാത്തത് നന്നായി; ഗവര്‍ണറെ പരിഹസിച്ച് ഇര്‍ഫാന്‍ ഹബീബ്

ന്യൂഡല്‍ഹി: കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിന്റെ വേദിയില്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണത്തിന് മറുപടിയുമായി ഇടത് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. എല്ലാം ക്യാമറയില്‍ പതിഞ്ഞതാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതാണെന്നും അദ്ദേഹം പ്രതികരിച്ചു. ആയുധം തന്റെ കൈവശം ഉണ്ടായിരുന്നുവെന്ന് പറയാതിരുന്നത് നന്നായെന്നും അദ്ദേഹം പരിഹസിച്ചു.

”ഗവര്‍ണര്‍ക്ക് പ്രോട്ടോക്കോള്‍ ഉണ്ടായിരിക്കാം. പക്ഷെ, ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ പ്രോട്ടോക്കോള്‍ ഗവര്‍ണര്‍ പാലിച്ചില്ല. ചരിത്രകാരന്‍മാരെയാണ് അഭിസംബോധന ചെയ്യുന്നതെന്ന് ഗവര്‍ണര്‍ മറന്നു പോയി. മുസ്ലിം ലീഗിനെയല്ല ഗവര്‍ണര്‍ അഭിസംബോധന ചെയ്തത്. അത് ഓര്‍മ്മപ്പെടുത്തുക മാത്രമാണ് ചെയ്തത്” – ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.

അലിഗഡ് സര്‍വകലാശാലയില്‍ തൊഴിലാളി നേതാവായിരുന്നപ്പോള്‍ വിദ്യാര്‍ത്ഥികളുമായി പ്രശ്നമുണ്ടായിട്ടില്ല. കമ്യൂണിസ്റ്റ്കാരന്‍ ആയിരിക്കുന്നത് ഇന്ത്യയില്‍ കുറ്റമല്ല. ഗവര്‍ണര്‍ എന്തുകൊണ്ട് തന്നെ ലക്ഷ്യം വയ്ക്കുന്നുവെന്ന് അറിയില്ല. വ്യക്തിപരമായി പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല. ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്ര മന്ത്രിയായിരുന്നപ്പോള്‍ നേരില്‍ കണ്ടിട്ടുണ്ട്. പ്രാദേശിക വിഷയവുമായി ബന്ധപ്പെട്ടായിരുന്നു കൂടികാഴ്ചയെന്നും ഇര്‍ഫാന്‍ ഹബീബ് വ്യക്തമാക്കി.

ഗവര്‍ണര്‍ ഉന്നയിച്ച ആരോപണത്തിനെതിരേ നിയമ നടപടി സ്വീകരിക്കില്ല. തനിക്കെതിരേ കേസെടുത്താന്‍ പൗരന്റെ കടമ നിര്‍വ്വഹിക്കും. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ താല്‍പര്യങ്ങളാണ് ഗവര്‍ണര്‍ നടപ്പിലാക്കേണ്ടതെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. ഗവര്‍ണര്‍ക്ക് ആരെയും കാണാം. ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണെന്നും ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവതിനെ കണ്ടതിനെ കുറിച്ചുള്ള ചോദ്യത്തിന് ഇര്‍ഫാന്‍ ഹബീബ് മറുപടി നല്‍കി.

 

Back to top button
error: