CrimeNEWS

പ്രതിശ്രുതവധുവിന്റെ നഗ്‌ന ചിത്രങ്ങള്‍ വൈറലാക്കി; ഡോക്ടറെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് തല്ലിക്കൊന്നു

ബംഗളൂരു: പ്രതിശ്രുത വധുവിന്റെ നഗ്‌ന ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്കും സമൂഹമാധ്യമങ്ങളിലും പങ്കുവെച്ച ഡോക്ടറെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. ചെന്നൈ സ്വദേശിയായ ഡോ. വികാഷ് രാജന്‍ (27) ആണ് കൊല്ലപ്പെട്ടത്. യുവതിയും സുഹൃത്തുക്കളായ സുശീല്‍, ഗൗതം, സൂര്യ എന്നിവരും ചേര്‍ന്നാണ് കൃത്യം നടത്തിയത്.

യുക്രൈനില്‍നിന്ന് എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയ വികാഷ് രണ്ട് വര്‍ഷം ചെന്നൈയില്‍ ജോലി ചെയ്ത ശേഷമാണ് ബംഗളൂരുവിലേക്ക് വന്നത്. ക്രൂരമായ മര്‍ദനമേറ്റ വികാഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

കൊല്ലപ്പെട്ട വികാഷും യുവതിയും രണ്ട് വര്‍ഷമായി സൗഹൃദത്തിലായിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ ഇവരുടെ വിവാഹത്തിന് അനുമതി നല്‍കിയത്. പിന്നീട് മറ്റൊരു സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചാണ് തന്റെ പ്രതിശ്രുത വധുവിന്റെ നഗ്‌ന ചിത്രങ്ങള്‍ പങ്കുവെച്ചത്.

തമിഴ്നാട്ടിലെ ചില സുഹൃത്തുക്കള്‍ക്ക് ഈ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ തന്റെ നഗ്‌ന ചിത്രങ്ങള്‍ കണ്ട യുവതി ഞെട്ടുകയായിരുന്നു. തുടര്‍ന്ന് വികാഷിനോട് ഇത് ചോദിച്ചപ്പോള്‍ താന്‍ തമാശയ്ക്ക് ചെയ്തതെന്നായിരുന്നു മറുപടി.

സുഹൃത്ത് സുശീലിനോട് ഇക്കാര്യം യുവതി വെളിപ്പെടുത്തുകയും തുടര്‍ന്ന് വികാഷിനെ ഒരു പാഠം പഠിപ്പിക്കാന്‍ ഇവര്‍ തീരുമാനിക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രതികളിലൊരാളായ സുശീലിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചതില്‍ ഗുരുതരമായി പരുക്കേറ്റതാണ് മരണത്തിലേക്ക് നയിച്ചത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശം പ്രതികള്‍ക്ക് ഇല്ലായിരുന്നു. ഇവര്‍ തന്നെയാണ് അബോധാവസ്ഥയില്‍ വികാഷിനെ ആശുപത്രിയില്‍ എത്തിച്ചതും എന്നാണ് പോലീസ് പറയുന്നത്.

 

Back to top button
error: