KeralaNEWS

വഫ ഫിറോസിന് ഇന്ന് നിര്‍ണായകം, മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിൽ വഫയുടെ വിടുതല്‍ ഹര്‍ജിവിധി ഇന്ന്

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി വഫ ഫിറോസിന്റെ വിടുതല്‍ ഹർജിയില്‍ ഇന്ന് വിധിപറയും. കേസിൽ താൻ നിരപരാധിയാണ് തന്നെ ഒഴിവാക്കണമെന്നാണ് വഫയുടെ വാദം.

അപകടകരമായി വാഹനം ഓടിക്കാന്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായുള്ള കേസ്. എന്നാല്‍, കേസിലെ ഗൂഡാലോചനയില്‍ പങ്കുള്ള വഫയുടെ ഹര്‍ജി തള്ളണമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്.

തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ സനില്‍കുമാറാണ് കേസില്‍ വിധി പറയുക. ഈ മാസം രണ്ടിന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ  ഒരു മണിക്കാണ് മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.’എം ബഷീർ മരിച്ചത്. വഫ ഫിറോസിന്‍റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം.

അപകടം നടത്തുന്നതിൽ ഗൂഢാലോചന നടത്തിയും പ്രേരണാകുറ്റത്തിനൊപ്പം കൃത്യവിലോപവും ചെയ്ത തെളിവുനശിപ്പിക്കല്‍ കുറ്റവും നിലനില്‍ക്കുമെന്നും പ്രോസിക്യൂഷന് വേണ്ടി സര്‍ക്കാര്‍ അഭിഭാഷകന്‍ എ.എ ഹക്കീം കോടതിയെ ധരിപ്പിച്ചു. തുടര്‍ന്നാണ് വാദം പൂര്‍ത്തിയാക്കി വിധി ഇന്നത്തെക്ക് പറയാൻ മാറ്റിവെച്ചത്.

തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. എന്നാൽ, കുറ്റപത്രത്തിൽ അന്വേഷണ സംഘം ഉൾപ്പെടുത്തിയ 100 സാക്ഷികളിൽ  ഒരാൾ പോലും വഫയ്ക്കെതിരെ മൊഴി നൽകിയിട്ടില്ല. ഇക്കാര്യം വഫയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

രേഖകളിലോ പൊലീസിന്‍റെ അനുബന്ധ രേഖകളിലോ തെളിവില്ലെന്നും വഫയുടെ അഭിഭാഷകൻ വാദിച്ചു. വിടുതൽ ഹർജി സമർപ്പിക്കുമെന്ന് ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമനും വാക്കാൽ കോടതിയെ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

Back to top button
error: