CrimeNEWS

ആംബുലന്‍സ് തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചു; ചികിത്സ വൈകി രോഗി മരിച്ചു

പെരിന്തല്‍മണ്ണ: നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായി വന്ന ആംബുലന്‍സിന് കാര്‍ യാത്രക്കാരന്‍ തടസം ഉണ്ടാക്കിയതിനെത്തുടര്‍ന്ന് ചികിത്സ ലഭിക്കാന്‍ വൈകിയ രോഗി മരിച്ചു. വളാഞ്ചേരി കരേക്കാട് പാടത്തെപ്പീടിക വടക്കേപ്പീടിയേക്കല്‍ വാപ്പക്കുട്ടിഹാജിയുടെയും ഫാത്തിമക്കുട്ടിയുടെയും മകന്‍ ഖാലിദ്(33) ആണു മരിച്ചത്. ആശുപത്രിക്കു മുന്നിലെ കയ്യാങ്കളിക്കിടെ പരുക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ പാങ്ങ് വലിയപറമ്പില്‍ അബ്ദുല്‍ അസീസ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ ഉച്ചയ്ക്ക് 12.45നാണ് സംഭവം. പടപ്പറമ്പിലെ വാഹന ഷോറൂമില്‍ എത്തിയ ഖാലിദിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അവിടത്തെ ജീവനക്കാര്‍ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അങ്ങാടിപ്പുറം മേല്‍പാലത്തില്‍ ആംബുലന്‍സിനു മുന്‍പില്‍ കാര്‍ തടസ്സം ഉണ്ടാക്കിയെന്നാണ് പരാതി.

കാര്‍ യാത്രക്കാരനും ആംബുലന്‍സ് ഡ്രൈവറും തമ്മില്‍ ഇവിടെവച്ച് തര്‍ക്കമുണ്ടായി. പിന്നീട് ആശുപത്രിയിലേക്കു പിന്തുടര്‍ന്നെത്തിയ കാര്‍ യാത്രക്കാരന്‍ ആംബുലന്‍സ് ഡ്രൈവറെ കയ്യേറ്റം ചെയ്തു. ആശുപത്രി ജീവനക്കാര്‍ സ്‌ട്രെച്ചറും മറ്റുമായി എത്തിയെങ്കിലും തര്‍ക്കം തീര്‍ന്ന ശേഷമാണ് രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയത്. അല്‍പസമയത്തിനകം രോഗി മരിച്ചു. ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. തിരൂര്‍ക്കാട് സ്വദേശിയുടേതാണ് കാര്‍.

സംഭവസമയത്ത് താന്‍ കാറിലുണ്ടായിരുന്നില്ലെന്നും സൈക്കിളില്‍നിന്നു വീണു പരുക്കേറ്റ തന്റെ മകനുമായി അയല്‍വാസിയും ജ്യേഷ്ഠനും മറ്റും ആശുപത്രിയിലേക്ക് പോകുമ്പോഴാണ് സംഭവമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഖാലിദിന്റെ കബറടക്കം നടത്തി. ഭാര്യ: ഫാസില. മക്കള്‍: മുഹമ്മദ് ആത്തിഫ്, മുഹമ്മദ് ആസിം.

 

Back to top button
error: