Breaking NewsNEWS

മദ്രസയില്‍ പോകാന്‍ കുട്ടികള്‍ക്ക് തോക്കുമായി അകമ്പടി: രക്ഷിതാവിനെതിരേ കേസ്

കാസര്‍ഗോഡ്: തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായപ്പോള്‍ മകളെയും സഹപാഠികളെയും മദ്രസയിലേക്ക് അയയ്ക്കാനായി തോക്കെടുത്ത് കൂട്ടുപോയ പിതാവിനെതിരെ കേസ്. കാസര്‍ഗോഡ് പള്ളിക്കര പഞ്ചായത്തിലെ ബേക്കല്‍ ഹദ്ദാഡ് നഗര്‍ സ്വദേശി സമീറിനെതിരെയാണ് പോലീസ് കേസെടുത്തത്. ഐ.പി.സി. 153 പ്രകാരം ലഹളയുണ്ടാക്കാനുള്ള പ്രവൃത്തിക്കാണ് കേസെടുത്തിരിക്കുന്നത്. തോക്കുമായി കുട്ടികള്‍ക്കു മുന്നില്‍ നടക്കുന്ന സമീറിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്.

ലഹളയുണ്ടാക്കാന്‍ ഇടയാകുന്ന വിധത്തില്‍ നായ്ക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്തു, സമൂഹത്തില്‍ ലഹള ഉണ്ടാക്കുന്ന തരത്തില്‍ വീഡിയോ ചിത്രികരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്നീ കുറ്റങ്ങള്‍ക്കാണ് ബേക്കല്‍ പൊലീസ് സമീറിനെതിരെ കേസെടുത്തത്.

മറ്റൊരു മാര്‍ഗവുമില്ലാത്തതിനാലാണ് ഈ വഴി തെരഞ്ഞെടുത്തതെന്നും പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും സമീര്‍ പ്രതികരിച്ചിരുന്നു. നായ ശല്യം രൂക്ഷമായതോടെ സ്‌കൂളിലും മദ്രസയിലും പോകാന്‍ കുട്ടികള്‍ പേടിച്ചതോടെയാണു തോക്കെടുക്കാന്‍ തീരുമാനിച്ചതെന്നാണ് സമീറിന്റെ ഭാഷ്യം. ലൈസന്‍സ് വേണ്ടാത്ത തോക്കാണ് പക്കലുള്ളതെന്നും സമീര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അടുത്ത വീടുകളിലെ കുട്ടികള്‍ സമീറിന്റെ വീട്ടിലെത്തിയശേഷം 9 വയസുകാരിയായ മകളോടൊപ്പമാണു മദ്രസയിലും സ്‌കൂളിലും പോകുന്നത്. പതിനഞ്ചോളം കുട്ടികള്‍ ഒരുമിച്ചാണു യാത്ര. പല കുട്ടികളുടെയും പിതാക്കന്‍മാര്‍ വിദേശത്താണ്. കഴിഞ്ഞ ദിവസം ഒരു കുട്ടിയെ നായ കടിച്ചതോടെ പഠിക്കാന്‍ പോകാന്‍ പേടിയാണെന്നു സമീറിന്റെ മകള്‍ വീട്ടില്‍ പറഞ്ഞു. ഇതോടെയാണ് തോക്കെടുത്ത് സുരക്ഷയൊരുക്കാന്‍ തീരുമാനിച്ചത്. തോക്കുമായി കുട്ടികള്‍ക്കു സുരക്ഷയൊരുക്കുന്ന സമീറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവിധ ജില്ലകളിലുള്ളവരും പ്രവാസി മലയാളികളും ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു.

ഏറെ നാളായി എയര്‍ഗണ്‍ കൈവശമുണ്ടെന്നു സമീര്‍ പറയുന്നു. കൈവശമുള്ള എയര്‍ഗണ്‍ ഉപയോഗിച്ചാല്‍ നായ ചാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെയാണ് നായ ശല്യം രൂക്ഷമായതെന്നാണ് സമീര്‍ പറയുന്നത്. കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. പുറത്തുനിന്നും നായ്ക്കള്‍ പ്രദേശത്തേക്ക് എത്തുന്നുണ്ട്. പഞ്ചായത്ത് അധികൃതരെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്ന് സമീര്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് സമീറിനെതിരേ കേസെടുത്തത്.

 

Back to top button
error: