IndiaNEWS

ഭാരത് ജോഡോ യാത്രയെ എതിര്‍ക്കേണ്ടതില്ലെന്ന് സി.പി.എം. കേന്ദ്രനേതൃത്വം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ എതിര്‍ക്കേണ്ടതില്ലെന്ന് സി.പി.എമ്മിന്റെ കേന്ദ്രനേതൃത്വം. കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്വാധീനം കണക്കിലെടുത്താകണം സംസ്ഥാനത്ത് യാത്രാദിനങ്ങള്‍ കൂടുതലുള്ളതെന്നും സി.പി.എം. വിലയിരുത്തി.

ഭാരത് ജോഡോ യാത്രയെ തുടക്കത്തില്‍ സി.പി.എം. ശക്തമായി എതിര്‍ത്തിരുന്നു. കേരളത്തിലൂടെ ഏറ്റവും കൂടുതല്‍ ദിവസം സഞ്ചരിക്കുന്ന ഭാരത് ജോഡോ യാത്ര, ബി.ജെ.പി. ഭരിക്കുന്ന യു.പിയില്‍ വെറും രണ്ടുദിവസം മാത്രമാണ് കടന്നു പോകുന്നതെന്നും ഗുജറാത്തിനെ സ്പര്‍ശിക്കുന്നില്ല എന്നും സി.പി.എം. ചൂണ്ടിക്കാണിച്ചിരുന്നു. ആരെയാണ് കോണ്‍ഗ്രസ് നേരിടാന്‍ ശ്രമിക്കുന്നതെന്നും സി.പി.എം. ചോദിച്ചിരുന്നു. സംസ്ഥാന നേതാക്കളും പി.ബി. നേതാക്കന്മാര്‍ ഉള്‍പ്പെടെയുള്ളവരും പരസ്യപ്രതികരണം നടത്തുകയും ചെയ്തു.

വ്യാഴാഴ്ച ചേര്‍ന്ന സി.പി.എം. പിബി യോഗം, വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഈ യോഗത്തിലാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ എതിര്‍ക്കേണ്ടതില്ല എന്ന ധാരണയിലെത്തിയിരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരവരുടെ ശക്തികേന്ദ്രങ്ങളിലാണ് ഇത്തരം യാത്രകള്‍ നടത്തുന്നത്. അതിനാലാകാം കോണ്‍ഗ്രസും കേരളത്തില്‍ യാത്രയ്ക്കായി കൂടുതല്‍ ദിവസം ചെലവഴിക്കുന്നതെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍.

രാഹുലിന്റെ ഈ യാത്ര പ്രതിപക്ഷ ഐക്യത്തില്‍ വിള്ളലുണ്ടാക്കില്ല. ബി.ജെ.പിയെ നേരിടണമെങ്കില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും സ്വയം ശക്തിപ്പെടേണ്ടതുണ്ട്. അതിനാലാണ് കോണ്‍ഗ്രസ് ഇത്തരത്തിലൊരു യാത്ര നടത്തുന്നത്. അതിനാല്‍ ഇതിനെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാടിലേക്കാണ് സി.പി.എം. കേന്ദ്രനേതൃത്വം എത്തിച്ചേര്‍ന്നിരിക്കുന്നത്.

 

 

 

Back to top button
error: