LocalNEWS

തൃശൂരില്‍ പേയിളകിയ പശുവിനെ വെടിവച്ചുകൊന്നു

തൃശൂര്‍: എച്ചിപ്പാറയില്‍ പേയിളകിയ പശുവിനെ വെടിവച്ചുകൊന്നു. എച്ചിപ്പാറ ചക്കുങ്ങല്‍ ഖാദറിന്റെ പശുവിനെയാണ് കൊന്നത്. പശുവിന് പേവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു. ഇന്ന് രാവിലെ പേയിളകിയതിന്റെ ലക്ഷണങ്ങള്‍ കാണിച്ച പശു തോട്ടത്തില്‍ അക്രമാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു. പിന്നാലെയാണ് വെടിവച്ചു കൊന്നത്.

പോലീസ്, വെറ്ററിനറി, വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിലാണ് പശുവിനെ കൊന്നത്. വെറ്റിനറി ഡോക്ടര്‍ പശുവിന് പേവിഷബാധയേറ്റതായി സര്‍ട്ടിഫിക്കറ്റ് നല്‍കി. തുടര്‍ന്ന് ലൈസന്‍സുള്ള വടക്കൊട്ടായി സ്വദേശി ആന്റണിയെത്തി പശുവിനെ വെടിവക്കുകയായിരുന്നു. വരന്തരപ്പിള്ളി എസ്‌ഐ എവി ലാലു, വെറ്റിനറി സര്‍ജന്‍ ഡോ. റോഷ്മ, ചിമ്മിനി റെയ്ഞ്ച് ഓഫീസര്‍ അജയകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പശുവിനെ വെടിവെച്ചത്.

കഴിഞ്ഞ മാസം നടാമ്പാടം ആദിവാസി കോളനിനിവാസി മനയ്ക്കല്‍ പാറു (60) പേവിഷബാധയേറ്റ് മരിച്ചിരുന്നു. ഇവര്‍ക്ക് നായുടെ കടിയേറ്റ സമയത്ത് പ്രദേശത്ത് വ്യാപകമായി വളര്‍ത്തു മൃഗങ്ങള്‍ക്കും തോട്ടത്തില്‍ മേയുന്ന പശുക്കള്‍ക്കും പേവിഷബാധയേറ്റതായി സംശയിച്ചിരുന്നു.

പ്രദേശത്ത് കടിയേറ്റ വളര്‍ത്തു നായകളെ അനിമല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നിരീക്ഷിച്ചു വരികയാണ്. ഖാദറിന്റെ പശുവും നിരീക്ഷണത്തിലായിരുന്നു. തോട്ടങ്ങളില്‍ മേഞ്ഞു നടക്കുന്ന പശുവായതിനാല്‍ കെട്ടിയിട്ട് നിരീക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. വെടിവെച്ചു കൊന്ന പശുവിനെ വെറ്റിനറി വകുപ്പിന്റെ നിര്‍ദേശപ്രകാരം തന്നെ കുഴിച്ചിട്ടു.

 

Back to top button
error: