LocalNEWS

യുവതി ക്വാറിക്കുളത്തില്‍ മുങ്ങിമരിച്ചു, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

അമ്പലവയല്‍ (വയനാട്): വികാസ് കോളനിയിലെ ക്വാറിക്കുളത്തില്‍ യുവതി മുങ്ങിമരിച്ചു. ചീങ്ങേരി കോളനി പതിവയല്‍ രാജന്റെയും റാണിയുടെയും മകള്‍ പ്രവീണ (20) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ചീനിക്കാമൂലയില്‍ താമസിക്കുന്ന യുവതി ക്വാറിക്കുളത്തിനടുത്ത് എത്തിയശേഷം ജീവനൊടുക്കാന്‍ പോകുന്നു എന്നതരത്തില്‍ വാട്‌സാപ് സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതുകണ്ടവര്‍ സഹോദരന്‍ പ്രവീണിനെ വിളിച്ചറിയിച്ചു. ഇതില്‍ പന്തികേട് തോന്നിയതോടെ പ്രവീണ്‍ അവിടേക്കെത്തി.

തന്നെ കണ്ടതും സഹോദരി വെള്ളത്തില്‍ ചാടുകയായിരുന്നുവെന്ന് പ്രവീണ്‍ പറഞ്ഞു. ആഴമുള്ള ഭാഗത്ത് ചാടിയ ഇവരെ രക്ഷിക്കാനായി പ്രവീണും വെള്ളത്തില്‍ ചാടി. ഒരുതവണ മുടിയില്‍ പിടിക്കാനായെങ്കിലും നീന്തല്‍ നല്ല വശമില്ലാതിരുന്ന ഇയാള്‍ക്ക് രക്ഷിക്കാനായില്ല. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ എറിഞ്ഞുകൊടുത്ത കയറില്‍പ്പിടിച്ചാണ് പ്രവീണ്‍ കരക്കുകയറിയത്.

നാട്ടുകാരും പോലീസും സ്ഥലത്തെത്തിയെങ്കിലും കുളത്തിന്റെ ആഴവും അടിത്തട്ടില്‍ കരിങ്കല്ല് നിറഞ്ഞ സാഹചര്യവും കാരണം രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. പത്തേകാലോടെ അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എക്സറേ ടെക്‌നീഷ്യനായ യുവതി കുടുംബത്തോടൊപ്പം കഴിഞ്ഞദിവസം ബന്ധുവീട്ടില്‍പോയി മടങ്ങിവന്നതാണ്. മരണകാരണം വ്യക്തമല്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സഹോദരി പ്രവിത.

Back to top button
error: