PravasiTRENDING

മനസ്സമാധാനത്തിനായി 63കാരന്‍ വിവാഹം ചെയ്തത് 53 തവണ !

റിയാദ്: അന്‍പത്തിമൂന്ന് തവണ വിവാഹം കഴിച്ചുണ്ടെന്ന അവകാശവാദവുമായി സൗദി പൗരന്‍. സ്ഥിരതയും മനസ്സമാധാനവുമാണ് ലക്ഷ്യമെന്നും വ്യക്തിപരമായ സന്തോഷങ്ങള്‍ക്ക് വേണ്ടിയല്ല പലതവണ വിവാഹം ചെയ്തതെന്നും സൗദി പൗരന്‍ പറഞ്ഞു. സൗദി ടെലിവിഷന്‍ ചാനലായ ‘എംബിസി’യോടെയാണ് 63കാരനായ അബു അബ്ദുല്ല വെളിപ്പെടുത്തല്‍ നടത്തിയത്. നിലവില്‍ ഇദ്ദേഹത്തിന് ഒരു ഭാര്യയാണുള്ളത്. ഇനി വിവാഹത്തിനില്ലെന്നും ഇപ്പോഴുള്ള ബന്ധം തുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. 20 വയസ്സുള്ളപ്പോഴായിരുന്നു ആദ്യ വിവാഹം. തന്നെക്കാള്‍ ആറു വയസ്സ് കൂടുതലുള്ള യുവതിയെയാണ് അന്ന് വിവാഹം ചെയ്തത്.

‘ആദ്യം വിവാഹിതനായപ്പോള്‍ വീണ്ടും വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ കുറച്ചു നാളുകള്‍ക്ക് ശേഷം പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെ വീണ്ടും വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. അപ്പോള്‍ 23 വയസ്സായിരുന്നു പ്രായം. ഇക്കാര്യം ആദ്യ ഭാര്യയെയും അറിയിച്ചിരുന്നു’- അബു അബ്ദുല്ല വിശദമാക്കി. പിന്നീട് ആദ്യ ഭാര്യയും രണ്ടാം ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ മൂന്നാമതും തുടര്‍ന്ന് വിവാഹിതനായി. ശേഷം ആദ്യ മൂന്ന് ഭാര്യമാരില്‍ നിന്നും ബന്ധം വേര്‍പെടുത്തി. പിന്നീട് 50 സ്ത്രീകളെ കൂടി പല കാലങ്ങളിലായി വിവാഹം ചെയ്യുകയായിരുന്നു. ‘തന്നെ സന്തോഷവാനാക്കുന്ന ഒരു സ്ത്രീയെ തേടിയാണ് നിരവധി തവണ വിവാഹം ചെയ്തതെന്ന്’ അബു അബ്ദുല്ല പറയുന്നു.

ഒരു രാത്രി മാത്രം നീണ്ട വിവാഹ ബന്ധമായിരുന്നു അബ്ദുല്ലയുടെ ദാമ്പത്യ ജീവിതത്തിലെ ഏറ്റവും ഹ്രസ്വകാലം നീണ്ട ബന്ധം. ലോകത്തിലെ എല്ലാ പുരുഷന്മാരും ഒരു സ്ത്രീയെ വിവാഹം ചെയ്യണമെന്നും ആ സ്ത്രീയുമായി ജീവിതാവസാനം വരെ കഴിയണമെന്നും ആഗ്രഹിക്കുന്നവരാണ്, എന്നാല്‍ സാഹചര്യങ്ങള്‍ മൂലം വീണ്ടും വിവാഹിതരാകേണ്ടി വരുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി വംശജര്‍ തന്നെയായിരുന്നു അബ്ദുല്ലയുടെ ഭാര്യമാരില്‍ അധികവും. ബിസിനസ് യാത്രകള്‍ക്ക് വിദേശത്തേക്ക് പോകേണ്ടി വന്നപ്പോള്‍ അവിടത്തുകാരായ ചില സ്ത്രീകളെയും വിവാഹം ചെയ്തു – അബു അബ്ദുല്ല പറഞ്ഞു.

Back to top button
error: